(ചിത്രം) കൊട്ടാരക്കര: മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥ മൂലം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം മാറിപ്പോയി. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രി വളപ്പിലുള്ള ലയൺസ് ക്ലബ് മോർച്ചറിയിലെ ജീവനക്കാരുടെ അശ്രദ്ധയാണ് മൃതദേഹം മാറാനിടയാക്കിയത്. എഴുകോൺ മാറനാട് കാരുവേലിൽ മണിമംഗലത്ത് വീട്ടിൽ പരേതനായ മാത്തൻ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കരുടെ (95) മൃതദേഹമാണ് മാറി നൽകിയത്. ബന്ധുക്കൾ ബുധനാഴ്ച മോർച്ചറിയിൽ എത്തിയപ്പോഴാണ് മൃതദേഹം ഇല്ലെന്ന് കണ്ടെത്തിയത്. കൊട്ടാരക്കര ആശ്രയയിലെ അന്തേവാസി ചെല്ലപ്പെൻറ (75) മൃതദേഹത്തിനു പകരം മറിയാമ്മയുടെ മൃതദേഹം കൊടുത്തയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരേ ദിവസമാണ് തങ്കമ്മ പണിക്കരുടെയും ചെല്ലപ്പൻറയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തിക്കുന്നത്. സംസ്‌കാരത്തിനായി ചെല്ലപ്പെൻറ മൃതദേഹം ഏറ്റുവാങ്ങാന്‍ വന്ന ആശ്രയ ജീവനക്കാര്‍ക്ക് മോര്‍ച്ചറി ജീവനക്കാര്‍ കൈമാറിയത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ആളു മാറിയതറിയാതെ മൃതദേഹം ചൊവ്വാഴ്ച കൊല്ലം പോളയത്തോട് പൊതുശ്‌മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. ബുധനാഴ്ച മാറനാട് പള്ളിയില്‍ സംസ്‌കരിക്കാനായി തങ്കമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വന്നപ്പോളാണ് മോർച്ചറി ജീവനക്കാര്‍ അബദ്ധം തിരിച്ചറിയുന്നത്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകിയതിനെത്തുടർന്ന് ബന്ധുക്കള്‍ ബഹളം വെച്ചതോടെയാണ് വിവരം പുറത്തായത്. ഞായറാഴ്ചയാണ് മറിയാമ്മ പണിക്കർ വാർധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മക്കൾ വിദേശത്തായതിനാൽ കൊട്ടാരക്കര താലൂക്കാശുപത്രിയിെല ലയൺസ് ക്ലബ് വക മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ നൽകി രസീതും കൈപ്പറ്റി. വിദേശത്തുള്ള മക്കൾ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. മോർച്ചറിയിലെ രണ്ടാം നമ്പർ സെല്ലിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കൊട്ടാരക്കര പൊലീസ് കൊല്ലത്തെത്തി കോർപറേഷൻ അധികാരികളുമായി ബന്ധപ്പെട്ട് കൊല്ലം ആർ.ഡി.ഒയുടെ അനുമതിയോടെ പോളയത്തോട് ശ്മശാനത്തിൽ അടക്കിയ തങ്കമ്മ പണിക്കരുടെ മൃതദേഹം പുറത്തെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് സംസ്കാരം മാറനാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. ബന്ധുക്കള്‍ പരാതി നൽകിയതിനെതുടർന്ന് പൊലീസ് മോര്‍ച്ചറി അടച്ചുപൂട്ടി മുദ്ര വെച്ചു. മോർച്ചറി ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കൊട്ടാരക്കര സി.ഐ ബി. ഗോപകുമാറിെൻറ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. ലയൻസ് ക്ലബ് മോർച്ചറി പൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്കമ്മ പണിക്കരുടെ മക്കള്‍: ലീലാമ്മ, എം.എസ്. പണിക്കര്‍, കോശി പണിക്കര്‍, തോമസ് പണിക്കര്‍, വര്‍ഗീസ് പണിക്കര്‍, ലില്ലികുട്ടി, സുലാമ്മ, ഏലിയാമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.