മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കണം- നിയമസഭ സമിതി * എല്ലാ പഞ്ചായത്തുകളിലും പകല്‍വീട് തുടങ്ങണമെന്ന് ആവശ്യം * ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് പകുതിയാക്കണം കൊല്ലം: വയോജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും അവരുടെ സംരക്ഷണം ഉറപ്പാക്കാനും സമൂഹം തയാറാകണമെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിയമസഭ സമിതി. ചെയര്‍മാന്‍ സി.കെ. നാണു എം.എൽ.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് സമിതിയുടെ നിര്‍ദേശം. വയോധികരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. മക്കള്‍ വൃദ്ധമാതാപിതാക്കളെ വീട്ടില്‍നിന്ന് ഒഴിവാക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നത് പലസ്ഥലങ്ങളിലും കണ്ടുവരുന്നു. ഇത് തടയുന്നതിന് കാര്യക്ഷമമായ സംവിധാനമുണ്ടാകണം. വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ കാലതാമസം ഒഴിവാക്കണം -സമിതി നിര്‍ദേശിച്ചു. വീടുകളില്‍ തനിച്ചുതാമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഏറിവരുന്നു. ഇവരില്‍ പലരുടെയും മക്കള്‍ വിദേശത്താണ്. ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിെൻറ സേവനം ലഭ്യമാക്കണം. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം താമസിക്കുമ്പോഴും ഒറ്റപ്പെടല്‍ നേരിടുന്നവരും നിരവധിയുണ്ട്. ഗ്രാമീണമേഖലകളില്‍ പാലിയേറ്റിവ് കെയറിനായി സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. വാര്‍ധക്യ പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്തതു സംബന്ധിച്ചും പരാതികളുണ്ട്. പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കമെന്നും -സിറ്റിങ്ങില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വയോധികര്‍ തനിയെ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ പൊലീസിെൻറ കൈവശമുണ്ടെന്നും അവരുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രികളില്‍ വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകപരിഗണന വേണമെന്നും അവര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്നും ഒറ്റപ്പെട്ടവര്‍ക്ക് ആശ്വാസമായി എല്ലാ പഞ്ചായത്തുകളിലും പകല്‍വീട് ആരംഭിക്കുന്നത് സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും സിറ്റിങ്ങില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്നവര്‍ക്ക് പ്രത്യേക ക്യൂ സംവിധാനമുണ്ടെന്നും സ്വകാര്യ ആശുപത്രികളില്‍ വയോജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്താമെന്നും -സമിതി അറിയിച്ചു. ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ട്രെയിനുകളിലേതുപോലെ ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് പകുതിയാക്കണമെന്നും കെ.എസ്.ആർ.ടി.സി ബസുകളില്‍ ഇതിനായി പ്രത്യേക കണ്‍സഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കുന്നതിന് കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും കെ.എസ്.ആർ.ടി.സിയും ശ്രദ്ധിക്കണമെന്നും സമിതി ചെയര്‍മാന്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ പോരായ്മകളുണ്ടെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കണം --സി.കെ. നാണു എം.എൽ.എ പറഞ്ഞു. വയോജനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകള്‍ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് തീര്‍പ്പാക്കുമെന്ന് ആർ.ഡി.ഒ ഡോ. എസ്. ചിത്ര സമിതിയെ അറിയിച്ചു. വയോജനങ്ങള്‍ക്ക് പ്രത്യേക കായികപരിപാടികള്‍ സംഘടിപ്പിക്കണമെന്ന സിറ്റിങ്ങിലെ നിര്‍ദേശം ശിപാര്‍ശയായി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിരാമൻ, പ്രഫ. കെ.യു. അരുണൻ, അണ്ടര്‍ സെക്രട്ടറി എസ്.പി ശ്യാംകുമാർ, എ.ഡി.എം കെ.ആർ. മണികണ്ഠന്‍, മുതിര്‍ന്ന പൗരന്മാരുടെ സംഘടനകളുടെയും സാമൂഹ്യ സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിറ്റിങ്ങിനുശേഷം കമ്മിറ്റി ചെയര്‍മാന്‍ സി.കെ. നാണു എം.എൽ.എയും അംഗം കെ. കുഞ്ഞിരാമന്‍ എം.എൽ.എയും ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികളോട് സംസാരിച്ചു. കൊല്ലം ഗവണ്‍മെൻറ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, എ.ഡി.എം കെ.ആർ. മണികണ്ഠന്‍, വൃദ്ധസദനം സൂപ്രണ്ട് സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരാതികളുടെ കെട്ടഴിച്ച് വയോധികർ കടംകൊടുത്ത പണം തിരികെചോദിച്ചതിന് തന്നെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായാണ് ചാത്തന്നൂര്‍ സ്വദേശിയായ വയോധികന്‍ എത്തിയത്. ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ആർ.ഡി.ഒക്ക് സമിതി നിര്‍ദേശംനല്‍കി. സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം സഹോദരെൻറ മകന് കൊടുത്തതിെൻറ പ്രമാണം റദ്ദാക്കണമെന്ന അപേക്ഷയുമായി എത്തിയ വയോധികന്‍ താന്‍ ഇപ്പോള്‍ വൃദ്ധസദനത്തിലാണ് കഴിയുന്നതെന്ന് സമിതിയെ അറിയിച്ചു. ഇദ്ദേഹത്തിെൻറ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്ന് സമിതി ചെയര്‍മാന്‍ അറിയിച്ചു. മകെൻറ ഭീഷണി നേരിടുന്ന വയോധികക്ക് അടിയന്തരമായി പൊലീസ് സംരക്ഷണം ലഭ്യമാക്കാനും ഭൂമി സംബന്ധമായ ഇവരുടെ പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കാനും ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.