പാലോട്: ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച നാലുപേരെയും ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളെയും പാലോട് വനം റെയ്ഞ്ച് അധികൃതർ അറസ്റ്റ് ചെയ്തു. വനം റെയ്ഞ്ച് ഒാഫിസർ ടി. രതീഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തിരുവനന്തപുരം ആനയറ നിന്നാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ഉഴമലയ്ക്കൽ കുളപ്പട ഖദീജ മൻസിലിൽ ഷബീർ ബി.കെ (33), നെടുമങ്ങാട് കരിപ്പൂർ മുക്കോലയ്ക്കൽ പള്ളിനടവീട്ടിൽ റോബർട്ട് ബ്രൈറ്റ് (ലാൽ 38), പോത്തൻകോട് അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിന് സമീപം മഥുരാപുരിയിൽ വേലായുധൻ (അമ്പിളി 52), കൊല്ലം ആദിച്ചനല്ലൂർ വെളിച്ചിക്കാല ഹൗസിൽ ഇല്യാസ് കുട്ടി (52) എന്നിവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാമ്പിനെ കടത്താൻ ശ്രമിച്ച കാറും ബൈക്കും പിടിച്ചെടുത്തു. ജനങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളും മിഥ്യാധാരണകളും മുതലെടുത്താണ് ഇരുതലമൂരി അടക്കമുള്ള ജീവികളെ മോഹവിലക്ക് വിൽപന നടത്തുന്നതെന്ന് വനം അധികൃതർ പറയുന്നു. നിരവധി ബോധവത്കരണ പരിപാടികൾ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയെങ്കിലും ഇതൊന്നും ഒരു വിഭാഗം ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇരുതലമൂരി വിൽപനശ്രമം തെളിയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ നക്ഷത്രആമ, ഇൗനാംപേച്ചി, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയ ജീവികളെ കടത്തിയതുമായി ബന്ധപ്പെട്ട് 25ലേറെ കേസുകളാണ് പാലോട് വനം റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്തത്. കാപ്ഷൻ ഇരുതലമൂരിയുമായി പിടിയിലായവർ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.