അഞ്ചൽ: അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഒരുവിധ നവീകരണവും ഇല്ലാതെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ കുടുംബാരോഗ്യ ഉപകേന്ദ്രം. ഇടമുളയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രം പരാധീനതകൾക്ക് നടുവിലാണ്. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് കെട്ടിടം. 1957ൽ നാട്ടുകാർ നൽകിയ15 സെൻറിലാണ് നിർമിച്ചത്. കിണർ, പമ്പ്, വൈദ്യുതി, ഫർണിച്ചർ മുതലായ പശ്ചാത്തല സൗകര്യം എല്ലാമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഇവിടെ താമസിച്ചിരുന്നതാണ്. ഇപ്പോൾ സമീപത്തെ മാവ് ഉൾപ്പെടെ മരങ്ങളിൽനിന്ന് ചില്ലകൾ ഒടിഞ്ഞുവീണ് ഓട് പൊട്ടിയതിനാൽ മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് വീഴുകയാണ്. ഭിത്തിയിൽ വിള്ളൽ വീണതിനാൽ ബലക്ഷയവും ഉണ്ടായിട്ടുണ്ട്. വാർഷിക അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് കെട്ടിടത്തിന് നാശം നേരിട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. വൈദ്യുതിബന്ധം ഇലക്ട്രിസിറ്റി വിച്ഛേദിച്ചിരിക്കുകയാണ്. കെട്ടിടത്തിെൻറ സുരക്ഷിതത്വമില്ലായ്മയാണത്രെ കാരണം. പരാധീനതകളേറെയാണെങ്കിലും ഒരു നഴ്സിെൻറ സേവനം ഭാഗികമായി ഇവിടെ അനുവദിച്ചിട്ടുണ്ട്. പൾസ് പോളിയോ, സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിമാസ പ്രതിരോധ കുത്തിെവപ്പ് മുതലായ ആരോഗ്യ പ്രവർത്തനങ്ങളെല്ലാം ഈ കെട്ടിടത്തിൽ നടക്കാറുണ്ട്. നൂറുകണക്കിന് ആളുകൾ ഇവിടെ വിവിധ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനായി ഇവിടം ആശ്രയിക്കാറുമുണ്ട്. പുതിയ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഗ്രാമസഭകളിലൂടെയും മറ്റും ആവശ്യപ്പെട്ടിട്ടും അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.