ഉദ്യോഗാര്‍ഥികളുടെ പ്രവാഹമായി ‘നിയുക്തി’ തൊഴില്‍മേള

തിരുവനന്തപുരം: ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് നടത്തിയ തൊഴില്‍മേള ‘നിയുക്തി’യില്‍ ഉദ്യോഗാര്‍ഥികളുടെ പ്രവാഹം. വനിതാ കോളജില്‍ നടന്ന മേളയില്‍ 79 ഉദ്യോഗദായകര്‍ എത്തിയതോടെ ക്ളാസ്മുറികള്‍ താല്‍ക്കാലിക അഭിമുഖകേന്ദ്രങ്ങളായി. 8100 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത മേളയില്‍ 1254 നിയമനങ്ങളും 2560 വാഗ്ദാനക്കത്തുകളും ഉള്‍പ്പെടെ ആകെ 3814 പേര്‍ക്കാണ് തൊഴിലവസരം ലഭിച്ചത്. 2015 മുതല്‍ എംപ്ളോയ്മെന്‍റ് വകുപ്പ് നടത്തിവരുന്ന തൊഴില്‍ മേളകളുടെ തുടര്‍ച്ചയായി നടന്ന മേള വ്യത്യസ്ത മേഖലകളില്‍ ഉന്നത യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ സംഗമം കൂടിയായി. രാവിലെ ഒമ്പതിന് തുടങ്ങിയ മേള വൈകിട്ട് ആറുവരെ നീണ്ടു. രാവിലെ ഏഴ് മുതല്‍ തന്നെ ഉദ്യോഗാര്‍ഥികളും എത്തിയിരുന്നു. മാനേജ്മെന്‍റ്, സാങ്കേതിക ജോലികള്‍, മെഡിക്കല്‍-പാരാ മെഡിക്കല്‍, വിവര സാങ്കേതികവിദ്യ, ഹോട്ടല്‍ മാനേജ്മെന്‍റ്, മാര്‍ക്കറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള കമ്പനികള്‍ നിയുക്തിയില്‍ പങ്കെടുക്കാനത്തെി. മികച്ച സ്വകാര്യ കമ്പനികളുടെ ഇന്‍റര്‍വ്യൂ മുറികള്‍ക്ക് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ നീണ്ടനിര തന്നെയായിരുന്നു. പൂര്‍ണമായും ഓണ്‍ ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് രജിസ്ട്രേഷന്‍ അടക്കം ക്രമീകരിച്ചെന്ന പ്രത്യേകതയും മേളക്കുണ്ട്. രാവിലെ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മേള ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംപ്ളോയ്മെന്‍റ് ജോയന്‍റ് ഡയറക്ടര്‍ കെ.കെ. രാജപ്പന്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ഗവ. വനിത കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം മേഖല എംപ്ളോയ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ഹസന്‍കോയ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.