അന്താരാഷ്​ട്ര ചക്ക മഹോത്സവം വയനാട്ടിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന ആദ്യ ചക്കമഹോത്സവത്തിന് വയനാട് വേദിയാകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഈ മാസം ഒമ്പതുമുതൽ 14വരെയാണ് ചക്കമാമാങ്കം. ഔദ്യോഗിക ഉദ്ഘാടനം 12ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. കൃഷിവകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ അന്താരാഷ്ട്ര ശിൽപശാലയും നടക്കും. സംസ്ഥാനത്ത് 30 കോടി ചക്ക ഉൽപാദിപ്പിക്കുന്നുണ്ട്. അതിൽ 50 ശതമാനം സംസ്കരിച്ച് ഉൽപന്നമാക്കിയാൽ 1600 കോടി വരുമാനം ലഭിക്കും. വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളിൽ നിന്നുള്ള 17ലധികം ശാസ്ത്രജ്ഞർ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ മൂല്യവർധന എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകൾക്കായുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടിയും ഉണ്ടാകും. ആദ്യദിനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള ചക്കവറവ് എത്തും. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പിന് പാരിതോഷികം നൽകും. 500 സ്റ്റാളുകൾ ഒരുക്കും. ചക്കയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിപുലമായ ശേഖരം മേളയിലുണ്ടാകും. 13ന് 2000ത്തോളം പേർക്കായി ഒരുക്കുന്ന 18 ഓളം ചക്ക വിഭവങ്ങൾ അടങ്ങിയ സ്വാദിഷ്ടമായ ചക്ക ഒരുക്കും. ചെറുകിട ചക്ക വ്യവസായങ്ങളിൽ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദർശന മത്സരവുമുണ്ടാകും. ഈ ഇനത്തിലെ മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും നൽകും. തൃശൂർ മാളയിൽ ചക്ക സംസ്കരണത്തിനും വിഭവങ്ങളുടെ ഉൽപാദനത്തിനുമായുള്ള ഫാക്ടറി അടുത്തമാസം പ്രവർത്തനമാരംഭിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.