വേഗപ്പൂട്ട് സ്ഥാപിക്കാതെ വാഹനങ്ങളുടെ യാത്ര

ബാലരാമപുരം: വേഗപ്പൂട്ട് പരിശോധന നിശ്ചലമായതോടെ റോഡുകളില്‍ അപകടം വര്‍ധിക്കുന്നു. കരിങ്കല്ലും മറ്റുമായി പോകുന്ന ടിപ്പറുകള്‍ക്ക് വേഗപ്പൂട്ട് സ്ഥാപിക്കാത്തത് അപകടം വര്‍ധിക്കുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും അമിത ലോഡിനെതിരെ നടപടിയും സ്വീകരിക്കാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചിരുന്നു. ഹെവിവെഹിക്ക്ള്‍സ് വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളില്‍നിന്നും പുറപ്പെടുന്ന സ്കൂള്‍, കോളജ് ബസുകളാണ് വേഗപ്പൂട്ട് സ്ഥാപിക്കാതെ നിയമം ലംഘിച്ച് അമിത വേഗത്തില്‍ നിരത്തിലൂടെ പായുന്നത്. വേഗപ്പൂട്ടിന്‍െറ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ആദ്യ ഘട്ടത്തില്‍ കാണിച്ച ശുഷ്കാന്തിയൊന്നും ഇപ്പോള്‍ ഇല്ല. വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍പോലും വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതവും ഘടിപ്പിക്കാത്ത തരത്തിലുമാണ്. സ്കൂള്‍ ബസുകളിലും മറ്റ് ഹെവിവാഹനങ്ങളിലും വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. സ്വാകാര്യ എന്‍ജിനിയറിങ് കോളജുകളുടെ മിക്ക ബസുകളിലും വേഗപ്പൂട്ട് സ്ഥാപിച്ചിട്ടില്ല. ബാലരാമപുരം, നെയ്യാറ്റിന്‍കര ഭാഗത്ത് കൂടി നൂറുകണക്കിന് ടിപ്പറുകളും ബസുകളുമാണ് നിയമം ലംഘിച്ച് ദിനവും പോകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്താതെ സഹായം നല്‍കുന്നതായും ആക്ഷേപമുണ്ട്.വേഗപ്പൂട്ട് ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന പ്രഖ്യാപനവും ഇവിടെ പാഴ്വാക്കായി മാറിയിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പും മൗനം പാലിച്ചതോടെ നിയമ ലംഘനവും വ്യാപകമാകുന്നതിനും സാധ്യത വര്‍ധിക്കുന്നു. നിസ്സാരകാരണങ്ങള്‍ക്ക് പിഴയുമായത്തെുന്ന മോട്ടേര്‍ വാഹന ഉദ്യോഗസ്ഥര്‍ ലംഘനത്തിനെതിരെ നെയ്യാറ്റിന്‍കര ഭാഗത്ത് രംഗത്ത് വരാത്തതായും ആരോപണമുയരുന്നു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയില്‍ താല്‍ക്കാലിക വേഗപ്പൂട്ട് സ്ഥാപിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്നത് പതിവാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അമിത ലോഡുമായി തലങ്ങുംവിലങ്ങും പായുന്ന ഹെവിവെഹിക്ക്ള്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.