റോഡില്ല; ഇടവ–അഞ്ചുവിളാകം നിവാസികള്‍ ദുരിതത്തില്‍

വര്‍ക്കല: കാലങ്ങളായി ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണനയില്‍ ഒരു പ്രദേശമാകെ യാത്രാദുരിതത്തില്‍. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാല്‍ ഇടവ ഗ്രാമപഞ്ചായത്തിലെ അഞ്ചുവിളാകം നിവാസികളുടെ ജീവിതമാണ് നരകതുല്യമായിരിക്കുന്നത്. ഇടവ ഹൈസ്കൂള്‍ റോഡിലെ റെയില്‍വേ ഗേറ്റില്‍ നിന്നാരംഭിച്ച് വെണ്‍കുളം ഭജനമഠം ക്ഷേത്രംവരെയുള്ള ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതമനുഭവിക്കുന്നത്. റെയില്‍പാളത്തിനോട് ചേര്‍ന്നുള്ള ചെമ്മണ്‍ പാതയുണ്ടിവിടെ. ഇതിനാകട്ടെ കഷ്ടിച്ച് രണ്ട് മീറ്റര്‍ മാത്രമാണ് വീതി. പാത ആരംഭിക്കുന്നയിടത്ത് വാഹനങ്ങള്‍ കടന്നുപോകാതിരിക്കുന്നതിന് ഉരുക്ക് കുറ്റികള്‍ സ്ഥാപിച്ചതിനാല്‍ ബൈക്കിന്പോലും കടന്നുപോകാനാവാത്ത സ്ഥിതിയാണ്. കഷ്ടപ്പെട്ടാല്‍ ഓട്ടോയും കടന്നുപോകാം. എന്നാല്‍ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ ഓട്ടോഡ്രൈവര്‍മാര്‍ സവാരിക്ക് തയാറാകാറില്ല. റോഡ് വീതികൂട്ടി യാത്രാദുരിതം പരിഹരിക്കണമെന്ന് നാട്ടുകാര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതരോ എം.എല്‍.എ, എം.പി എന്നിവരോ തയാറായിട്ടില്ല. അത്യാഹിതമുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും സാധിക്കില്ല. ആംബുലന്‍സിനോ കാറുകള്‍ക്കോ ഇടുങ്ങിയ ചെമ്മണ്‍പാതയിലൂടെ കടന്നുപോകാനാകില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ യഥാസമയം ആശുപത്രിയിലത്തെിക്കാന്‍ കഴിയാതെ മൂന്നുപേരാണിവിടെ അന്ത്യശ്വാസം വലിച്ചത്. റെയില്‍വേയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ റോഡ് വീതി കൂട്ടാനോ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമവും പ്രദേശത്തുണ്ട്. റോഡില്‍ പൈപ്പ് ലൈന്‍ പോലും സ്ഥാപിക്കാന്‍ സാധിക്കുന്നില്ല. അതേസമയം പ്രശ്നം റെയില്‍വേയുടേതല്ളെന്നും ജനപ്രതിനിധികളുടെ താല്‍പര്യമില്ലായ്മയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍െറ പിറകുവശത്തെ ഗുഡ്ഷെഡ്റോഡ് എം.എല്‍.എയുടെ ശ്രമഫലമായി റെയില്‍വേയില്‍നിന്ന് അനുമതി വാങ്ങി ടാറിങ് നടത്തിയതാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിച്ചില്ളെങ്കില്‍ വോട്ട് ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.