കുന്നത്തൂരില്‍ പുലിവാലുപിടിച്ച് ഇടതുപക്ഷം

ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ കൈയിലുണ്ടായിരുന്ന അധികാരം യുക്തിഭദ്രമായൊരു കാരണം പറയാനില്ലാതെ നഷ്ടമാക്കി ഇടതുമുന്നണി പുലിവാലുപിടിച്ച നിലയിലായി. ചേരിമാറിയ വൈസ് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായ മുന്നണിക്ക് ഇനിയുള്ള ഏകപ്രതീക്ഷ പഞ്ചായത്തീരാജ് നിയമപ്രകാരമുള്ള അയോഗ്യരാക്കലിലാണ്. മറുപക്ഷത്ത് ഏക ബി.ജെ.പി അംഗത്തിന്‍െറ വോട്ടുവാങ്ങി അധികാരത്തിലത്തെിയ കോണ്‍ഗ്രസും സ്വന്തം നിലപാട് മറന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച ബി.ജെ.പിയും മുഖംനഷ്ടപ്പെട്ട അവസ്ഥയിലാണ്. 17 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴും സി.പി.എമ്മിന് ആറും സി.പി.ഐക്ക് സ്വതന്ത്ര്യന്‍ ഉള്‍പ്പെടെ മൂന്നും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ സി. രവീന്ദ്രനെ രാജിവെപ്പിച്ച് നവാഗത സി.പി.എമ്മുകാരനായ ഐവര്‍കാല ദിലീപിന് പ്രസിഡന്‍റ് പദം നല്‍കാനുള്ള നീക്കമാണ് രണ്ട് സി.പി.ഐ അംഗങ്ങളുടെ വിട്ടുനില്‍ക്കലിലൂടെ പാളിയത്. വൈസ് പ്രസിഡന്‍റ് സതി ഉദയകുമാറും അംഗം രാജശേഖരപിള്ളയുമാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് എത്താതെ വിട്ടുനിന്നത്. ഇതോടെ ഐവര്‍കാല ദിലീപിന് ഏഴ് വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എതിര്‍ സ്ഥാനാര്‍ഥി കുന്നത്തൂര്‍ പ്രസാദ് ബി.ജെ.പി അംഗം രേണുകയുടെ വോട്ടുകൂടി വാങ്ങി വിജയിക്കുകയും ചെയ്തു. മുന്നണി നിലപാട് അംഗീകരിക്കാതിരുന്ന സതി ഉദയകുമാറിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള അവിശ്വാസപ്രമേയം അംഗീകരിപ്പിച്ചെടുക്കാനുള്ള ശേഷിയും ഇപ്പോള്‍ ഇടതുപക്ഷത്തിനില്ല. കോണ്‍ഗ്രസ് ബി.ജെ.പി സംഖ്യം അവിശ്വാസത്തിന് തുനിയുമെന്ന സൂചനയുമുണ്ട്. ഒഴിവുവരുന്ന വൈസ് പ്രസിഡന്‍റ് പദവി ബി.ജെ.പി അംഗത്തിന് നല്‍കാമെന്ന വാക്കാല്‍ ധാരണ ഉള്ളതായി അറിയുന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാവുമെന്ന് മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.