ലൈസന്‍സില്ലാത്ത പടക്കക്കടകള്‍ക്കെതിരെ നടപടി –കലക്ടര്‍

തിരുവനന്തപുരം: ജില്ലയില്‍ ലൈസന്‍സുള്ള 42 പടക്കക്കടകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ലൈസന്‍സുള്ള കടകള്‍ വ്യവസ്ഥ പാലിച്ചില്ളെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരവൂര്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ്, റവന്യൂ, ഫയര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അനധികൃത വില്‍പന ഒരു കാരണവശാലും അനുവദിക്കില്ല. വിഷുവിന് മുന്നോടിയായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജില്ലയില്‍ ബുധനാഴ്ച പടക്കവില്‍പശാലകളിലും ഗോഡൗണുകളിലും വ്യാപക റെയ്ഡ് നടത്തും. ലൈസന്‍സില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ പടക്കം സൂക്ഷിക്കാന്‍ പാടില്ല. അനധികൃതമായി ലൈസന്‍സില്ലാതെ പടക്കമോ വെടിമരുന്നോ സൂക്ഷിച്ചാല്‍ കടയും ഗോഡൗണും പൂട്ടി കേസ് എടുക്കും. ഇന്ത്യന്‍ എക്സ്പ്ളോസിവ് ആക്ട് സെക്ഷന്‍ ഏഴ് പ്രകാരവും 2008ലെ എക്സ്പ്ളോസിവ് റൂള്‍ പ്രകാരവും മൂന്നുവര്‍ഷം വരെ കഠിനതടവ് ശിക്ഷയായി ലഭിക്കും. അത്യുഗ്ര ശേഷിയുള്ളതും നിരോധിക്കപ്പെട്ടിട്ടുള്ളതുമായ ഗുണ്ട് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കും. ക്ളോറേറ്റ് അംശമുള്ള പടക്കത്തിന്‍െറ വില്‍പന അനുവദിക്കില്ല. റെയ്ഡ് നടപടികള്‍ക്കായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേകമായി റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. ലൈസന്‍സ് ഉള്ളവര്‍ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള നിശ്ചിത അകലം മറ്റ് കടകളുമായും വീടുകളുമായും പാലിച്ചിരിക്കണം. എവിടെ വില്‍ക്കാനാണോ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് അവിടെ മാത്രമേ വില്‍പന നടത്താവൂ. കടകളില്‍ കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കണം. സ്ഥിര ലൈസന്‍സ് ഉള്ളവര്‍ മിനിമം 90 സ്ക്വയര്‍ ഫീറ്റ് സ്ഥലമെങ്കിലും ഉള്ള കടകളിലേ വില്‍പന നടത്താവൂ. ലൈസന്‍സുള്ള കടകളില്‍ എന്തെങ്കിലും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ കട പൂട്ടിച്ച് സാമഗ്രികള്‍ പിടിച്ചെടുക്കും. അനധികൃത കടകളുടെ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ജില്ലയില്‍ പടക്കവില്‍പനക്ക് ലൈസന്‍സ് ഉള്ളവരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അനധികൃതമായ പടക്കവില്‍പനയോ ശേഖരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലോ (ഫോണ്‍: 0471 2730045, 9497711281) പൊലീസ് കണ്‍ട്രോള്‍ റൂമിലോ (ഫോണ്‍: 100) അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ്, ഡി.സി.പി ജി. ശിവവിക്രം, എ.ഡി.എം ടി.ആര്‍. ആസാദ്, ഡി.എം.ഒ ഡോ. വേണുഗോപാല്‍, ഡി.പി.എം ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഫോറന്‍സിക് വിദഗ്ധന്‍ വേണുഗോപാല്‍, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ, ഫയര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.