കാട്ടാക്കട: രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് പോയ ആമച്ചല്‍ ചന്ദ്രമംഗലം സാനി നിവാസില്‍ ചന്ദ്രനെ (63) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ആമച്ചല്‍ ജോര്‍ജ് ഭവനില്‍ കരിമന്‍ അനി എന്ന അനില്‍ ജോര്‍ജ് (35), ആമച്ചല്‍ ആലുംമൂട് കള്ളിക്കാട് താഴെ പുത്തന്‍ വീട്ടില്‍ ഉണ്ണി എന്ന വിഷ്ണു.ആര്‍.എസ് നായര്‍ (26), മാറനല്ലൂര്‍ വെളിയംകോട് ചെറുതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനീഷ് എന്ന ലാലു (29), പള്ളിച്ചല്‍ കുണ്ടറത്തേരി കരയോഗത്തിനുസമീപം തോട്ടിന്‍കര വയല്‍ നികത്തിയ വീട്ടില്‍ ജയിംസ് എന്ന ജയന്‍ (38), ആമച്ചല്‍ ഉദിയന്‍കോണം കിഴക്കുംകര പുത്തന്‍ വീട്ടില്‍ സജീവ് എന്ന സജി (35) എന്നിവരെ നെടുമങ്ങാട് പൊലീസ് സൂപ്രണ്ട് ശിവപ്രസാദിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതായി റൂറല്‍ പൊലീസ് മേധാവി ഷെഫിന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനില്‍ ജോര്‍ജിന്‍െറ സഹോദരിയെയും കുടുംബത്തെയും പറ്റി കൊല്ലപ്പെട്ട ചന്ദ്രന്‍ അപവാദം പറഞ്ഞ് നാണക്കേടുണ്ടാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രനോട് പ്രതികാരം ചെയ്യാന്‍ അനില്‍ ജോര്‍ജ് സുഹൃത്തും ഗുണ്ടയുമായ വിഷ്ണുവിനെ ചുമതലപ്പെടുത്തി. കഞ്ചാവ് കച്ചവടക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ അനീഷ്, സജീവ് എന്നിവരുമായി മാര്‍ച്ച് 27ന് പള്ളിച്ചല്‍ ജയിംസിന്‍െറ വീട്ടില്‍ വെച്ച് മദ്യപിച്ചശേഷം രാത്രി 10 മണിയോടെ വിഷ്ണു, പ്രദീപ്, ലാലു എന്നിവരെയും കൂട്ടി ആയുധങ്ങളുമായി വിഷ്ണുവിന്‍െറ ബൈക്കില്‍ ആമച്ചലിലത്തെി. രാത്രിയില്‍ കൃത്യം നടന്ന മാങ്കാട് എന്ന സ്ഥലത്ത് പതുങ്ങിയിരുന്നു. ചന്ദ്രന്‍ ഓട്ടോയില്‍ നിന്നിറങ്ങി നടന്നുനീങ്ങിയപ്പോള്‍ സംഘം പിന്തുടര്‍ന്നു. മുഖംമൂടി ധരിച്ച് ബൈക്കോടിച്ച വിഷ്ണു പ്രദീപിനെയും ലാലുവിനെയും ബൈക്കില്‍ നിന്നിറക്കി. തുടര്‍ന്ന് പ്രദീപും ലാലുവും ചേര്‍ന്ന് ചന്ദ്രനെ വെട്ടി ഓടയില്‍ തള്ളി. മൂവരും ജയിംസിന്‍െറ വീടിന് സമീപത്തത്തെി കൊലയ്ക്കുപയോഗിച്ച കത്തികള്‍ കഴുകിയശേഷം ഒളിവില്‍ പോയി. കേസിലെ പ്രധാന പ്രതിയും ഗുണ്ടയുമായ പൂജപ്പുര പൈറോഡ് സ്വദേശിയും ഇപ്പോള്‍ ഉള്ളൂര്‍ ഇടവക്കോട് വായനശാലക്ക് സമീപം പൊറ്റയില്‍ വീട്ടില്‍ ബലിയാട് പ്രദീപ് എന്ന പ്രദീപ് (30) ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ രാത്രി 11 മണിയോടെയാണ് ആറംഗസംഘം കടയടച്ച് വീട്ടിലേക്ക് പോയ വ്യാപാരിയായ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രനുമായി വിരോധമുള്ള ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ശാസ്ത്രീയ അന്വേഷണവുമാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന് റൂറല്‍ പൊലീസ് ചീഫ് പറഞ്ഞു. ഡി.വൈ.എസ് അജിത് കുമാര്‍, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ ആര്‍. ബൈജുകുമാര്‍, നസീര്‍, മഞ്ചുലാല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ബിജുകുമാര്‍, ജി.എസ്. രതീഷ്, ഹേമന്ദ് കുമാര്‍, ശാന്തകുമാരന്‍ നായര്‍ എന്നിവരെ കൂടാതെ ഷാഡോ ടീം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.