ആറ്റിങ്ങലിലെ നാലുവരിപ്പാത: സ്ഥലപരിശോധന നടത്തി

ആറ്റിങ്ങല്‍: നഗരത്തിലെ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി പൊതുമരാമത്ത്, നാഷനല്‍ ഹൈവേ, നഗരസഭാ ഉദ്യോഗസ്ഥര്‍ സംയുക്ത സ്ഥലപരിശോധന നടത്തി. ഏറ്റെടുക്കേണ്ട ഭൂമി അളന്ന് തിരിച്ച് കല്ലിടല്‍ തിങ്കളാഴ്ച ആരംഭിക്കും. ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനും ഉടന്‍ തറക്കല്ലിടല്‍ നടത്താനും തീരുമാനിച്ചു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പദ്ധതി പ്രദേശമായ പൂവമ്പാറമുതല്‍ മൂന്നുമുക്ക് വരെയുള്ള പ്രദേശം സംഘം സന്ദര്‍ശിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്, വര്‍ക്ഷോപ്, മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, നഗരസഭാ ഓഫിസ് കാര്യാലയം, സിവില്‍ സ്റ്റേഷന്‍, സബ് ട്രഷറി, നഗരസഭാ ലൈബ്രറി, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ടി.ബി. ജങ്ഷന്‍ പാര്‍ക്ക്, ഹെഡ്പോസ്റ്റ് ഓഫിസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടുകളില്‍നിന്ന് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരും. എന്നാല്‍, ഏറ്റെടുക്കുന്നതിന് തടസ്സങ്ങളില്ല. ഇതിന്മേല്‍ സര്‍ക്കാര്‍ തീരുമാനം മാത്രം മതിയാകും. നാഷനല്‍ ഹൈവേ അതോറിറ്റി നേരത്തേ ഏറ്റെടുത്തിരുന്ന വസ്തുക്കളും ഇതിനു പുറമെയുണ്ട്. ഇവ കൂടി ഉള്‍പ്പെടുത്തി വിലയിരുത്തിയപ്പോള്‍ 80 ശതമാനത്തിലധികം ഭൂമി ഉറപ്പായി. പുതിയ കെട്ടിട നിര്‍മാണത്തിനായി ഇളവ് അനുവദിക്കുന്നതില്‍ ഉറപ്പ് ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തികള്‍ ഭൂമിവിട്ട് നല്‍കും. ഇതു സംബന്ധിച്ച് വസ്തു ഉടമകള്‍ നഗരസഭക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 80 ശതമാനം ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിയമാനുസരണം ടെന്‍ഡര്‍ നടപടികളാരംഭിക്കാനാകും. ഈ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ കല്ലിടല്‍ ആരംഭിക്കാനും ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചത്. ഈ സാമ്പത്തിക വര്‍ഷംതന്നെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ ഫണ്ട് ലാപ്സാകും. ഏറ്റെടുക്കലിന് വിധേയമാകുന്ന വസ്തുക്കളുടെ മതിലുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുന്നതുള്‍പ്പെടെ ജോലികള്‍ പദ്ധതിയുടെ ഭാഗമായി ചെയ്യുകയോ ഇതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തേക്കും. ഇത്തരം ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമി സൗജന്യമായി വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇത് പരിഗണിക്കപ്പെട്ടേക്കും. സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോസമ്മ സ്ഥല പരിശോധനക്ക് നേതൃത്വം നല്‍കി. പൊതുജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ ആറ്റിങ്ങല്‍ പട്ടണത്തിലെ ദേശീയപാതയുടെ വീതി കൂട്ടുന്നതാണ് പദ്ധതി. ആവശ്യമായ ഭൂമി വസ്തു ഉടമകള്‍ സൗജന്യമായി വിട്ടുനല്‍കും. സംസ്ഥാന സര്‍ക്കാര്‍ മാതൃകാ പദ്ധതിയാണ് ഇതിനെ അവതരിപ്പിക്കുന്നത്. 23 കോടി രൂപ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. മൂന്നുമുക്ക് മുതല്‍ പൂവന്‍പാറവരെ 20 മീറ്റര്‍ വീതിയിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. 116 സെന്‍റ് സ്ഥലംഏറ്റെടുക്കും. 1.50 മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ വീതിയില്‍ ഇരുവശത്തുനിന്നും ഭൂമി ഏറ്റെടുക്കും. ട്രാഫിക് സേഫ്റ്റി മെഷേഴ്സ് ഇന്‍ നാഷനല്‍ ഹൈവേസ് അര്‍ബന്‍ ലിങ്ക്സില്‍നിന്നാണ് ഈ പദ്ധതിക്കുള്ള ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.