തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘത്തിന്‍െറ കുടിപ്പകയില്‍ വെട്ടേറ്റുമരിച്ച കണ്ണമ്മൂല സ്വദേശി സുനില്‍ ബാബുവിന്‍െറ മൃതദേഹം സംസ്കരിച്ചു. അനുജന്‍െറ മൃതദേഹം കാണാന്‍ ജയിലില്‍നിന്ന് ഡിനി ബാബുവും എത്തിയിരുന്നു. കനത്ത പൊലീസ് കാവലിലായിരുന്നു വ്യാഴാഴ്ച വൈകീട്ട് സംസ്കാരച്ചടങ്ങുകള്‍. ഒമ്പതംഗ ക്വട്ടേഷന്‍ സംഘമാണ് സി.ഐ.ടി.യു തൊഴിലാളിയായിരുന്ന സുനില്‍ ബാബുവിനെ ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സുനില്‍ ബാബുവിന്‍െറ ജ്യേഷ്ഠന്‍ കുപ്രസിദ്ധ ഗുണ്ട ജയിലില്‍ കരുതല്‍ തടങ്കലിലായ ഡിനി ബാബുവിന് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് മൃതദേഹം ഒരുദിവസം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ണമ്മൂലയിലെ വീട്ടിലത്തെിച്ചു. വൈകാതെ ജയിലില്‍നിന്ന് പൊലീസ് സുരക്ഷയില്‍ ഡിനി ബാബുവിനെയും അധികൃതര്‍ എത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം വൈകീട്ട് അഞ്ചോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് സംസ്കാരച്ചടങ്ങുകള്‍ നടത്തി. ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയില്‍ നടന്ന കൊലപാതകമായതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയില്‍, പേട്ട സബ് ഇന്‍സ്പെക്ടര്‍ അനൂപ്, മെഡിക്കല്‍ കോളജ് സബ് ഇന്‍സ്പെക്ടര്‍ ബിജോയ്, ശ്രീകാര്യം സബ് ഇന്‍സ്പെക്ടര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും കണ്ണമ്മൂലയില്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് ഡിനി ബാബുവിന്‍െറ അനുജന്‍ സുനിലിനുനേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.