വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; നാലുപേര്‍ പിടിയില്‍

വെഞ്ഞാറമൂട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ നാല് യുവാക്കളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടി. വെഞ്ഞാറമൂട് മുക്കുന്നൂര്‍ കുഴിവിള വീട്ടില്‍ വിപിന്‍രാജ് (21), പുല്ലമ്പാറ പിച്ചിമംഗലം സഹദ് മന്‍സിലില്‍ സഹദ് (20), പുല്ലമ്പാറ നാഗരുകുഴി പുതുവല്‍തടത്തരികത്ത് വീട്ടില്‍ സിജോ (22), നെല്ലനാട് മാണിക്കമംഗലം വെട്ടിയോട് കുഞ്ചി വീട്ടില്‍ രഞ്ജിത്ത് (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏതാനും നാളായി വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും ഉള്ള സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സംഘം കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു. ഇക്കാര്യം ‘ഗ്രാമങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു’ എന്ന തലക്കെട്ടില്‍ നവംബര്‍ 27ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിപിന്‍രാജും സഹദും ചേര്‍ന്ന് ഇടുക്കിയില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് നാലുപേരും ചേര്‍ന്ന് ചില്ലറയായും മൊത്തമായും വില്‍ക്കുകയായിരുന്നു. ഒരു പൊതിക്ക് 300 മുതല്‍ 500 വരെയാണ് ഈടാക്കിയിരുന്നത്. ഏതാനും ദിവസമായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ഉപഭോക്താക്കളുടെയും വിവരം സംഘത്തില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും പിടിയിലായവരില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായും എസ്.ഐ റിയാസ് രാജ പറഞ്ഞു. സി.ഐ പ്രദീപ് കുമാറിന്‍െറ നിര്‍ദേശ പ്രകാരം എ.എസ്.ഐ മധു, സി.പി.ഒ മാരായ ബൈജു, മനോജ്, രാജേന്ദ്രന്‍, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.