വാക്കുകളുടെ വനം ബാക്കിയാക്കി പി.എൻ. ദാസി​െൻറ മടക്കം

വാക്കുകളുടെ വനം ബാക്കിയാക്കി പി.എൻ. ദാസിൻെറ മടക്കം വാക്കുകളുടെ വനം ബാക്കിയാക്കി പി.എൻ. ദാസിൻെറ മടക്കം സ്വന്ത ം ലേഖകൻ കോഴിക്കോട്: ലാളിത്യമായിരുന്നു എഴുത്തുകാരനും ചിന്തകനുമായിരുന്ന പി.എൻ. ദാസിൻെറ മുഖമുദ്ര. തീക്ഷ്ണമായ യൗവനകാലഘട്ടത്തിനും അടിയന്തരാവസ്ഥയിലെ ജയിൽജീവിതത്തിനുംശേഷം ആത്മീയതയുടെയും സെൻ ബുദ്ധിസത്തിൻെറയുമെല്ലാം ശാന്തതയായിരുന്നു ദാസൻ മാഷിന് പറയാനുണ്ടായിരുന്നത്. എഴുതുന്ന ഒാരോ അക്ഷരത്തിലും വാക്കിലും ലളിതമായി തത്ത്വചിന്തകൾ നിറഞ്ഞുനിന്നിരുന്നു. പുസ്തകങ്ങളുടെ പേരുകൾക്കുപോലും കാട്ടരുവിയുടെ സൗന്ദര്യമുണ്ടായിരുന്നു. തൻെറ ഓർമക്കുറിപ്പിന് 'വാക്കുകളുെട വനത്തിൽനിന്ന് ഒരിലയുമായി' എന്നായിരുന്നു പി.എൻ. ദാസ് നൽകിയ തലക്കെട്ട്. ''ഒരു പൂ വേരുകളുടെ ആഴത്തില്‍നിന്ന് അതിസ്വാഭാവികമായും മനോഹരമായും ഒരു മരച്ചില്ലയിലേക്കു വരുന്നതുപോലെയുള്ള ഓർമകൾ'' എന്നാണ് ഓർമക്കുറിപ്പുകളെ അദ്ദേഹം വിശദീകരിച്ചത്. ജീവിതപുസ്തകത്തിലെ ഈ ലളിതമായ പംക്തിയിൽ ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. പഠനകാലത്തെക്കുറിച്ചും അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചതും ജയിലില്‍നിന്ന് ഇറങ്ങിയശേഷം വൈദ്യശാസ്ത്രം എന്ന പേരില്‍ ഒരു മാസിക കോഴിക്കോടുനിന്ന് ആരംഭിച്ചതിനെക്കുറിച്ചും എല്ലാം പി.എന്‍. ദാസ് തൻെറ ഓര്‍മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ബൗദ്ധിക യുവത്വത്തിൻെറ വിളനിലമായിരുന്ന പട്ടാമ്പി സംസ്കൃത കോളജിലെ പഠനത്തിനുശേഷം ക്ഷുഭിതയൗവനങ്ങൾക്ക് ഊർജം പകർന്നയാളായിരുന്നു പി.എൻ. ദാസ്. അടിയന്തരാവസ്ഥയിലെ ജയിൽവാസത്തിനു ശേഷം സി.എം.സി ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. 70കളിൽ എലത്തൂരിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനൊപ്പവും പ്രവർത്തിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലും പത്രപംക്തികളിലും എഴുതിയിരുന്നു. കഴിഞ്ഞ വർഷം 'ധ്യാനം, സ്വച്ഛം, ശാന്തം' എന്ന പേരിൽ യൂട്യൂബിലൂടെ ധ്യാനത്തെക്കുറിച്ച് വിവിധ എപ്പിസോഡുകളിലായി ഇദ്ദേഹം വിവരിച്ചിരുന്നു. സെൻഗുരുക്കന്മാരും ബുദ്ധനും ലാവോസും ജിദ്ദു കൃഷ്ണമൂർത്തിയും ഓഷോയുമെല്ലാം ദാസൻ മാഷിൻെറ മസ്തിഷ്കത്തിൽ കൂടുകൂട്ടിയവരാണ്. ഇൗ തത്ത്വചിന്തകരെ പലപ്പോഴും അദ്ദേഹം വാക്കിലൂടെയും അക്ഷരങ്ങളിലൂടെയും ഉദ്ധരിച്ചു. ജീവിതയാത്രയിൽ പരക്കംപായുന്ന മലയാളിയെ മൃദുവാക്കുകളാൽ പിടിച്ചുനിർത്താൻ പി.എൻ. ദാസിന് കഴിഞ്ഞെന്ന് നാട്ടുകാരനും മലബാർ ക്രിസ്ത്യൻ കോളജിലെ റിട്ട. പ്രഫസറുമായ ടി.എം. രവീന്ദ്രൻ ഓർമിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.