വിചാരിച്ചതൊന്നും എഴുതാൻ കഴിഞ്ഞില്ലെന്ന ദുഃഖത്തോടെ അഷിതയുടെ വിയോഗം

തൃശൂർ: കമല സുരയ്യക്കുശേഷം സ്ത്രീകളുടെ വിഹ്വലതകൾ തുളുമ്പുന്ന കഥകളുമായി രംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അ ഷിത. പറയാത്ത സങ്കടങ്ങളുള്ള പരാജയപ്പെട്ട സ്ത്രീയായാണ് അവർ തന്നെത്തന്നെ വിലയിരുത്തിയത്. വളരെ ചെറുപ്പംമുതലേ എഴുത്ത് തുടങ്ങിയെങ്കിലും അച്ഛനും അമ്മയും ത‍ൻെറ എഴുത്ത് ഒരു രോഗമായിട്ടാണ് കണ്ടതെന്ന് അറിയാമായിരുന്നതിനാൽ എന്നും കുറ്റബോധത്തോടെ എഴുതേണ്ടിവന്നവൾ. വർഷങ്ങൾക്കുശേഷം തൻെറ 'അസുഖ'ത്തിന് സ്വയം നിർദേശിച്ച മരുന്നായിരുന്നു നിശ്ശബ്ദത. ജീവിതം വേണോ മരണം വേണോ എന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ശാരീരികമായി ഇല്ലാതാക്കാൻ പറ്റാത്തതുകൊണ്ടാണ് എഴുത്ത് നിർത്തിയതെന്ന് 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അങ്ങനെ ഏകദേശം ഏഴുവർഷത്തോളം മൗനത്തി‍ൻെറ അഗാധതയിൽ മുങ്ങി കരക്കിട്ട മീനിനെപ്പോലെ പിടഞ്ഞു. ഇടവേള ഭഞ്ജിച്ച് മാധ്യമം ആഴ്ചപതിപ്പിലാണ് അവരുടെ കഥ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളോളം 'മാധ്യമ'ത്തിൽ മാത്രം കഥകളും ഹൈക്കുകളും രാമായണചിന്തകളും എഴുതി. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അടക്കിപ്പിടിച്ചതിൽനിന്നാണ് തനിക്ക് കാൻസറുണ്ടായതെന്ന് പോലും അവർ വിശ്വസിച്ചിരുന്നു. ''രോഗം വന്നതിനുശേഷം ഏറ്റവും വിഷമമുണ്ടായിരുന്നത് തനിക്കെഴുതാനുള്ളതൊന്നും എഴുതിയില്ലല്ലോ എന്നോർത്താണ്. മരിച്ചുപോകുമ്പോൾ എ‍ൻെറ സങ്കടം അത് മാത്രമായിരിക്കും. ആകെ അമ്പതിൽ താഴെ കഥകൾ മാത്രമാണ് എഴുതാൻ കഴിഞ്ഞിട്ടുള്ളത്'' -സങ്കടത്തോടെ അഷിത പറഞ്ഞു. ഈയടുത്ത കാലത്ത് മറ്റൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ അഷിതയുടെ തുറന്നുപറച്ചിലുകൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. തൻെറ ബാല്യകാലത്തെക്കുറിച്ചും അവഗണിക്കപ്പെട്ട ജീവിതത്തെക്കുറിച്ചും ആരെയും പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകളാണ് അവർ നടത്തിയത്. അതി‍ൻെറ ആഘാതത്തിൽനിന്ന് കരകയറുംമുമ്പാണ് അന്ത്യമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.