ചാവക്കാട്: ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണിയെടുത്ത ഒരുമനയൂർ ലോക്കിെൻറ പുതിയ ഷട്ടറും തകരാറിൽ. രണ്ടുമാസം മുമ്പ് ജലസേചന വകുപ്പ് 44.80 ലക്ഷം ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ പദ്ധതിയിൽ ഒരുമനയൂർ ലോക്കിെൻറ രണ്ട് ഷട്ടറുകളാണ് മാറ്റിപ്പണിതത്. ഇതിൽ ഒരു ഷട്ടറിെൻറ അടിയിൽ നിന്നാണ് ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പ് വെള്ളം വീണ്ടുമൊഴുകുന്നത്. ഇതിൽ ഹൈഡ്രോളിക് സിസ്റ്റത്തിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഷട്ടറിെൻറ പ്രവർത്തനമാണ് നിലച്ചത്. നിർമാണം നടക്കുമ്പോൾ തന്നെ ഷട്ടറിെൻറ തകരാറിനെ കുറിച്ച് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നുവത്രെ. എന്നാൽ കരാറുകാർ അതൊന്നും ശ്രദ്ധിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഷട്ടർ കൃത്യമായി തുറക്കാനാവാതെ സ്ഥിരമായി അടഞ്ഞുകിടക്കുന്നതിനാൽ വടക്ക് ഭാഗത്ത് ലോക്കിെൻറ സമീപം മാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം പരക്കുകയാണ്. ഇത് പരിസരവാസികൾ പ്രയാസപ്പെടുത്തുന്നുണ്ട്. വെള്ളത്തിെൻറ ഉപരിതലത്തിൽ വെളുത്ത പാടയും നിറ വ്യത്യാസവും കണ്ടതോടെ നാട്ടുകാർ വശങ്ങളിൽ താഴ്ത്തിവെച്ച നിരപ്പലകകൾ പലതും ഇളക്കി മാറ്റി വെള്ളം പുറത്ത് വിടാൻ ശ്രമിച്ചതും ഉപ്പു വെള്ളം കയറാൻ കാരണമായി. മുനക്കക്കടവ് അഴിമുഖത്ത് നിന്ന് ചേറ്റുവ പുഴ വഴി കനോലി കനാലിലൂടെ വടക്കൻ മേഖലയിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാൻ ബ്രിട്ടീഷ് ഭരണകാലത്താണ് ഒരുമനയൂർ ലോക്ക് നിർമിച്ചത്. കാലപ്പഴക്കം കൊണ്ട് ലോക്ക് തകരാറിലായി കനോലി കനാലിലേക്ക് ഉപ്പ് വെള്ളം കയറാൻ തുടങ്ങി. കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ കിണറുകള്‍, കുളങ്ങള്‍, പാടങ്ങള്‍, കായലുകള്‍, ചെറുതോടുകള്‍ എന്നിവയിലെ വെള്ളവും ഉപ്പു രുചിയായി. ആയിരക്കണക്കിനു കുടുംബങ്ങളാണ് ഇതോടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായത്. പാടങ്ങളിൽ ഉപ്പ് വെള്ളം കയറി ചേറ്റുവ മുതല്‍ അണ്ടത്തോട് വരെയുള്ള നെൽ കൃഷി നാശിച്ചു. ലോക്ക് തകരാറിലായി 20 വർഷം കൊണ്ടാണ് മേഖല ഉപ്പ് വെള്ളം കയറി നശിച്ചത്. കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ഒരുമനയൂര്‍ ലോക്കിെൻറ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി മൂന്ന് മാസം പൂർത്തിയാകും മുമ്പേ ഷട്ടറുകൾ തകരാറായതോടെ സർക്കാർ ചെലവിട്ട ലക്ഷങ്ങൾ ലക്ഷ്യം കാണാതെ പോകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.