തൃശൂര്‍: എസ്.എഫ.്െഎ പ്രവർത്തകർ കോളജിലെ കായിക താരങ്ങളായ വിദ്യാർഥികളെ പൂട്ടിയിട്ടതോടെ സംഘർഷാന്തരീക്ഷം രൂപപ് പെട്ട ശ്രീകേരളവര്‍മ കോളജിൽ ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഇരുവിഭാഗവും പ്രിൻസിപ്പൽ വിളിച്ച അധ്യാപക-വിദ്യാർഥി സംഘടനകളുടെ യോഗത്തിൽ ഉറപ്പ് നൽകി. കേരളവർമയുടെ സൗഹൃദ, സമാധാനാന്തരീക്ഷം വീണ്ടെടുക്കണമെന്ന് യോഗം തീരുമാനിച്ചു. സംഭവത്തെ തുടർന്ന് കായിക വകുപ്പ് മേധാവി വി.എ. നാരായണമേനോൻ സ്ഥാനമൊഴിയാൻ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു യോഗം. പ്രതിസ്ഥാനത്ത് എസ്.എഫ്.ഐ ആയിരുന്നതിനാൽ സി.പി.എം നേതൃത്വത്തെ കൂടി യോഗത്തിലേക്ക് വിളിക്കണമെന്ന അധ്യാപകരുടെ നിർദേശത്തെ തുടർന്നായിരുന്നു സി.പി.എം ജില്ല നേതൃത്വത്തെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. അതനുസരിച്ച് ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനും ഏരിയ സെക്രട്ടറി കെ. രവീന്ദ്രനും എസ്.എഫ്.ഐ നേതാക്കളും മുൻ എസ്.എഫ്.ഐ നേതാക്കളും അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തു. കായിക വിദ്യാർഥികൾ യോഗത്തിലുണ്ടായിരുന്നില്ല. എസ്.എഫ്.ഐ ആരോപണം ഉന്നയിക്കുന്ന നാല് കായിക വിദ്യാർഥികളുമായി 10ന് വീണ്ടും യോഗം ചേരുന്നതിന് തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ. സുധീന്ദ്രന്‍, ഹോസ്റ്റൽ വാര്‍ഡന്‍ ടി.ജി. സന്ദീപ്, ഡോ. ജി. ബിപിന്‍, യൂനിയന്‍ അഡ്വൈസര്‍ പ്രമോദ്, പി.ടി.എ പ്രതിനിധി, എസ്.എഫ്.ഐ ജില്ല സെക്രട്ടറി സി.എസ്. സംഗീത് എന്നിവര്‍ പങ്കെടുത്തു. അതേസമയം, കോളജ് ഹോസ്റ്റലില്‍ കായിക വിദ്യാർഥികളെ പൂട്ടിയിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാമ്പസില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് യൂനിറ്റ് കമ്മിറ്റികള്‍ പ്രിന്‍സിപ്പലിന് കത്ത് നല്‍കി. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ബി.വി.പിയും എ.ഐ.എസ്.എഫും പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.