പടിഞ്ഞാറത്തറ (വയനാട്): ജില്ലയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയെന്ന് ആക്ഷേപം നിലനിൽക്കുന്ന ബാണസുര ഡാമിെൻറ ഷട്ടറുകള്‍ രണ്ട് മാസത്തിന് ശേഷം അടച്ചു. ഡാം കമീഷന്‍ ചെയ്തതിനുശേഷം ആദ്യമായാണ് രണ്ടു മാസത്തോളം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിയത്. 242.3767 മില്യന്‍ മീറ്റര്‍ ക്യുബിക് വെള്ളമാണ് ഈ കാലയളവില്‍ കരമാന്‍തോട്ടിലേക്ക് തുറന്നുവിട്ടത്. ജൂലൈ 15നാണ് ബാണാസുര റിസർവോയറില്‍ വെള്ളം സംഭരണ ശേഷിയായ 775.6 മീറ്ററില്‍ എത്തിയതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയ ശേഷം ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 10 സെൻറി മീറ്റര്‍ മാത്രമുയര്‍ത്തി സെക്കൻഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിയത്. പിന്നീട് പലപ്പോഴായി വെള്ളം തുറന്നുവിടുന്നതിെൻറ തോത് കൂട്ടുകയും കുറക്കുകയും ചെയ്തു. ആഗസ്റ്റ് അഞ്ചിന് മഴകുറഞ്ഞതോടെ പൂർണമായും ഷട്ടറുകള്‍ അടച്ചു. ഏഴിനാണ് വീണ്ടും ഷട്ടര്‍ തുറന്നത്. എട്ടിന് രാവിലെ വെള്ളം തുറന്നുവിടുന്നത് മുന്നറിയിപ്പില്ലാതെ 2.90 മീറ്റര്‍ വരെയാക്കി ഒറ്റയടിക്ക് ഉയര്‍ത്തി. 247 ക്യുബിക് മീറ്റര്‍ വെള്ളമാണ് സെക്കൻഡില്‍ തുറന്നുവിട്ടത്. ഇതോടെ കനത്തമഴയും പെയ്തതോടെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. റിസർവോയർ പരിസരത്ത് 40ഒാളം ഉരുള്‍പൊട്ടലുമുണ്ടായെന്നും ഡാം അധികൃതര്‍ പറഞ്ഞു. എന്നാല്‍, വെള്ളപ്പൊക്കത്തില്‍ വിലപ്പെട്ട രേഖകള്‍പോലും എടുക്കാനാകാതെ കുടുംബങ്ങള്‍ക്ക് വീട് വിട്ടോടിപ്പോവേണ്ടി വന്നു. ഇതോടെ, ഡാം മാനേജ്മെൻറിനെതിരെ വ്യാപക പരാതികളുയര്‍ന്നു. മനുഷ്യാവകാശ കമീഷനുവരെ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇതിനുേശഷം മഴ ശമിച്ചിട്ടും 773.7 മീറ്റര്‍ വരെ ഡാമിലെ വെള്ളം താഴ്ന്നശേഷമാണ് വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെ ഷട്ടര്‍ പൂർണമായും അടച്ചത്. തുലാവര്‍ഷം ശക്തമാവുമെന്ന മുന്നറിയിപ്പ് മാനിച്ചാണ് ഷട്ടറുകള്‍ ഇതുവെര തുറന്നുവിട്ടതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.