പെരുമ്പിലാവ്: വർഷങ്ങൾക്കു ശേഷം കോട്ടോൽ കോർപ്പുള്ളിയിൽ ഹക്കീം വീണ്ടും ആകാശവാണിയിൽ പാടാനെത്തുന്നു. ഒരുകാലത്ത് ആയിരക്കണക്കിന് ശ്രോതാക്കളാണ് ഹക്കീമിെൻറ സ്വരമാധുരി ആകാശവാണിയിലൂടെ ആസ്വദിച്ചത്. ആകാശവാണിയുടെ പ്രഭാതവന്ദനം പരിപാടിയിലൂടെയാണ് ഹക്കീമിെൻറ ശബ്ദം വീണ്ടും ശ്രോതാക്കളിലെത്തുക. ഇതിെൻറ റെക്കോഡിങ് കഴിഞ്ഞ ദിവസം ആകാശവാണിയിൽ നടന്നു. പഴയകാല മാപ്പിളപ്പാട്ട് ഗായകൻ എ.വി. മുഹമ്മദിെൻറ 'പകലെ നിശാനി ആലം', 'തകർത്താളി ടണം എൻ പാപം അള്ള...' എന്നീ രണ്ട് ഗാനങ്ങളാണ് ഹക്കീം പാടുന്നത്. ഏപ്രിൽ ആറിനും 13 നും രാവിലെ 6.10 നാണ് ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുക. 2003 മുതൽ തുടർച്ചയായി പാടിയിരുന്ന ഹക്കീം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സർക്കാർ ജോലിയെന്ന മോഹവുമായി പോയതോടെയാണ് പാട്ട് നിലച്ചത്. ഇപ്പോൾ കുന്നംകുളത്തെ കെ.എസ്.ഇ.ബി മേജർ സെക്ഷൻ ഒാഫിസ് ജീവനക്കാരനാണ്. ഇതിനിടയിലാണ് വീണ്ടും ആകാശവാണിയിൽ പാടണമെന്ന മോഹമുദിച്ചത്. കെ.എസ്.ഇ.ബി കലാപ്രതിഭ പുരസ്കാരം ലഭിച്ച ഹക്കീമിന് ആകാശവാണിയിൽ വീണ്ടും പാടാൻ ഏറെ പ്രോത്സാഹനമാണ് സഹപ്രവർത്തകർ നൽകിയത്. സ്കൂൾ പഠനകാലത്ത് 1995ൽ നടന്ന തൃശൂർ ജില്ല റവന്യൂ കലോത്സവത്തിൽ മോയിൻകുട്ടി വൈദ്യർ രചിച്ച തുടരെ മദ്ദളവും... എന്ന മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.