പൊന്‍നിറം പൂണ്ട് വെള്ളരിപ്പാടം

പന്തല്ലൂരിലെ കര്‍ഷകര്‍ വിളവെടുപ്പി​െൻറ തിരക്കില്‍ (ഫോട്ടോ) കൊടകര: പന്തല്ലൂരിലെ വെള്ളരിപ്പാടത്തെ കര്‍ഷകര്‍ വിളവെടുപ്പി​െൻറ തിരക്കിലാണ്. നാല്‍പ്പതേക്കർ വരുന്ന പാടത്തുനിന്ന് ദിവസേന ഏഴ് ടണ്ണിലേറെ വെള്ളരിക്കയാണ് തൃശൂരിലെ പച്ചക്കറി ചന്തയിലെത്തുന്നത്. കിലോക്ക് പത്തുരൂപ കിട്ടാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആഹ്ലാദത്തിലാണ്. വെള്ളരികൃഷിക്ക് പ്രസിദ്ധമാണ് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടം. വിഷുപ്പുലരിയില്‍ കണിയൊരുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന വെള്ളരിക്ക വിളയുന്നത് ഈ പാടത്താണ്. മകരക്കൊയ്ത്ത് കഴിയുന്നതോടെയാണ് പന്തല്ലൂര്‍പാടത്തെ കര്‍ഷകര്‍ വെള്ളരികൃഷിക്ക് തുടക്കം കുറിക്കുന്നത്. മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനല്‍വിളയായി വെള്ളരി കൃഷിചെയ്യുന്നവരുണ്ട്. കൃഷിക്കാവശ്യമായ വിത്ത് തലേ വര്‍ഷത്തെ വിളവെടുപ്പ് കാലത്ത് സംഭരിച്ചുവെക്കും. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാല്‍ വിത്ത് നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി ചേര്‍ക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും നടത്തും. ഒരു മാസത്തിനകം പൂവിട്ട് കായ്കള്‍ ഉണ്ടായിത്തുടങ്ങും. മാര്‍ച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കും. മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ പകുതിവരെയുള്ള വിഷുക്കാലമാണ് പ്രധാന സീസൺ. ഈ വര്‍ഷം തുടക്കത്തില്‍ ആറു രൂപയായിരുന്നു കിലോഗ്രാമിന് വില. ഇപ്പോള്‍ അത് പത്തുരൂപയാണ്. ജൈവ കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വില കിട്ടുന്നുണ്ട്. മഴപെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ വേനല്‍മഴ കര്‍ഷകര്‍ക്ക് പേടിസ്വപ്‌നമാണ്. ഒരു ദിവസത്തിലധികം വെള്ളം കെട്ടിനിന്നാല്‍ വെള്ളരിച്ചെടികള്‍ പഴുത്തുനശിക്കും. അതുകൊണ്ട് മഴക്കാര്‍ നിറഞ്ഞാല്‍ പന്തല്ലൂര്‍ പാടത്തെ കര്‍ഷകരുടെ മനസ്സിലും ആശങ്കയുടെ മഴക്കാര്‍ നിറയും. വിഷുവിന് മുമ്പ് വേനല്‍മഴ പെയ്തില്ലെങ്കില്‍ ഇത്തവണ വെള്ളരികൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ക്യാപ്ഷന്‍ പന്തല്ലൂര്‍ പാടത്ത് നിന്ന് വിളവെടുത്ത വെള്ളരിക്ക ചാക്കില്‍ നിറക്കുന്ന കര്‍ഷകര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.