ഗുരുവായൂര്‍: 16, 000 രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകളും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് കടന്ന സംഘത്തെ പൊലീസ് പിടികൂടി. വടക്കേകാട് പത്തുകണ്ടത്തില്‍ മുഹമ്മദ് ഷാഫി(25), എടക്കര ഒമ്പാത്ത് വീട്ടില്‍ ജിതിന്‍ഷ (22)എന്നിവരാണ് അറസ്റ്റിലായത്. അക്ഷയ ലോട്ടറിയില്‍ 2000 രൂപയുടെ സമ്മാനം ലഭിച്ച എട്ട് ടിക്കറ്റുകളാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്. ബുധനാഴ്ച വൈകീട്ട് മഞ്ജുളാലിന് സമീപത്തായിരുന്നു സംഭവം. വെളിയങ്കോട് ഊവാരകായില്‍ ബാദുഷയാണ് ടിക്കറ്റ് എടുത്തിരുന്നത്. നറുക്കെടുപ്പിെൻറ ഫലങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ് വഴി തത്സമയം അറിഞ്ഞ് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ വില്‍പനക്കാരില്‍ നിന്ന് വാങ്ങുന്നതാണ് ഇയാളുടെ രീതിയേത്ര. നറുക്കെടുപ്പിെൻറ സമയം കഴിഞ്ഞാല്‍ ലോട്ടറി വില്‍ക്കരുതെന്ന നിയമം ലംഘിച്ച് ടിക്കറ്റ് വില്‍ക്കുന്നവരില്‍ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങാറുള്ളത്. ഇങ്ങനെ സമ്മാനര്‍ഹമായ എട്ട് ടിക്കറ്റുകളാണ് കിഴക്കെനടയില്‍ നിന്ന് ബാദുഷ വാങ്ങിയിരുന്നത്. അവസാനത്തെ നാല് അക്കങ്ങള്‍ക്ക് 2000 രൂപ സമ്മാനമുള്ളവയായിരുന്നു ടിക്കറ്റുകള്‍. ടിക്കറ്റെടുത്ത ശേഷം ബാദുഷ ഫോണില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് രണ്ടുപേർ എത്തി ടിക്കറ്റും മൊബൈല്‍ ഫോണും തട്ടിയെടുത്ത് ബൈക്കില്‍ കടന്നത്. വാങ്ങിയ കടയില്‍ നിന്നു ലോട്ടറി ടിക്കറ്റ് തരാമെന്ന് പറഞ്ഞാണേത്ര ബൈക്കില്‍ കയറിപ്പോയത്. ബാദുഷ ടിക്കറ്റെടുത്ത കടയിലേക്ക് പോയി അന്വേഷിച്ചെങ്കിലും അവിടെ ഒരു വിവരവുമില്ലായിരുന്നു. പിന്നീട് ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു മണിക്കൂറിനകം പ്രതികളെ പൊലീസ് വലയിലാക്കി. എസ്.ഐ അനൂപ് ജി. മേനോൻ, എ.എസ്.ഐ അനിരുദ്ധന്‍, സീനിയര്‍ സി.പി.ഒമാരായ പ്രേംജിത്ത്, ഗീരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.