ഗുരുപാദപൂജ: ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന 'ഗുരുപാദപൂജ'യെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും തൃശൂർ ജില്ല പൊലീസ് മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന് കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അറിയിച്ചു. വിവിധ മതസ്ഥരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് മതാചാര പ്രകാരം അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചുവെന്ന വാർത്തകളുെട അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തെതന്ന് കമീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു. അതിനിടെ, മറ്റൊരു പരിപാടിക്ക് നൽകിയ അനുമതിയെ ചേർപ്പ് സ്കൂളിൽ നടന്നതായി പറയുന്ന നിർബന്ധിത ഗുരുപാദ പൂജക്കുള്ള അനുമതിയായി ചിത്രീകരിച്ച് ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണെന്ന വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തുവന്നു. ചേർപ്പ് സ്കൂളിൽ നടന്നത് പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ അനുമതിയോടെയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡി.പി.െഎ വാർത്തകുറിപ്പിൽ അറിയിച്ചു. വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുന്നതു സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കാൻ അനന്തപുരി ഫൗണ്ടേഷനും പത്തനാപുരം ഗാന്ധി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗുരുവന്ദനം' പരിപാടിക്ക് അനുമതി നൽകിയിരുന്നു. അനന്തപുരി ഫൗണ്ടേഷൻ പ്രസിഡൻറ് എ.െജ. സുക്കാർണോയും ജനറൽ സെക്രട്ടറി എ.കെ. ഹരികുമാറും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത്. അധ്യയന സമയത്തെ ബാധിക്കാത്ത രീതിയിൽ സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി പരിപാടി നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക് വിഭാഗം അനുമതി നൽകിയത്. ഇതാണ് ചേർപ്പിലെ പരിപാടിയുമായി ബന്ധിപ്പിച്ച് പറയുന്നതെന്ന് ഡി.പി.െഎ പറഞ്ഞു. അതേസമയം, വർഷങ്ങളായി നടത്തുന്ന ഒരു പരിപാടിയുടെ തുടർച്ചയാണ് ഇത്തവണയും നടത്തിയതെന്ന് ചേർപ്പ് സ്കൂളിൽ പ്രധാനാധ്യാപക​െൻറ അസാന്നിധ്യത്തിൽ തിങ്കളാഴ്ച ചുമതല വഹിച്ച അധ്യാപകൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനെതിരെ സ്കൂളിൽ ആരും പരാതിപ്പെട്ടിട്ടില്ല. സാമൂഹിക മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുട്ടികളുെട മനസ്സിൽ അധ്യാപകരെക്കുറിച്ച് ബഹുമാനവും ആദരവും സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അധ്യയന സമയത്തിനു മുമ്പ് അസംബ്ലിയുടെ ഭാഗമായാണ് നടത്തിയതെന്നും അധ്യാപകൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.