ചാലക്കുടിപ്പുഴയിലേക്ക് മലിനജലം ഒഴുക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ നിറ്റ ജലാറ്റിന് സര്‍ക്കാര്‍ അനുമതി

ചാലക്കുടി: ജലസ്രോതസ്സുകൾ മലിനമാക്കുന്നത് തടയാൻ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സർക്കാർ ചാലക്കുടിപ്പുഴയിലേക്ക് മലിനജലം ഒഴുക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ നിറ്റ ജലാറ്റിന്‍ കമ്പനിക്ക് അനുമതി നല്‍കി. ചാലക്കുടിപ്പുഴയിലേക്ക് പൈപ്പിടുന്ന ജോലി കാതിക്കുടത്ത് തകൃതിയായി നടക്കുകയാണ്. കമ്പനിയുടെ കൃഷിയിടത്തിലൂടെയും കക്കാട് മൈനര്‍ ഇറിഗേഷന്‍ കനാലിലൂടെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെയും കാരിക്കാത്തോട്ടിലൂടെയും മാലിന്യപൈപ്പ് പുഴയിലേക്ക് കടത്തി വിടാനാണ് സര്‍ക്കാര്‍ അനുമതി. നിറ്റ ജലാറ്റിന്‍ കമ്പനിക്ക് ഈ പണികള്‍ സ്വന്തം ചെലവില്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് അനുമതി നൽകിയ ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്നത് കമ്പനിയിലെ ശുദ്ധീകരിച്ച ജലം പുറത്തുവിടാനാണെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. നിറ്റ ജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളം കൃഷിക്ക് പോലും ഉപയുക്തമല്ല. ഇൗ വെള്ളത്തിൽ ക്ലോറൈഡും ടി.ഡി.എസും അമിത തോതിലുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ൈട്രബ്യൂണലും കണ്ടെത്തിയിരുന്നു. ഇതെല്ലാം മറച്ചുെവച്ചാണ് ശുദ്ധീകരിച്ച ജലം പുറത്തുവിടാനെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ നിറ്റ ജലാറ്റിന്‍ കമ്പനിക്ക് പുതിയ പൈപ്പ് സ്ഥാപിക്കാന്‍ അനുമതി നൽകിയത്. ഏതാനും ആഴ്ച മുമ്പ് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പ്രകാരം സംസ്ഥാനത്തെ ജലസ്രോതസ്സുകൾ ഏതെങ്കിലും വിധത്തിൽ മലിനപ്പെടുത്തുന്നത് മൂന്നുവര്‍ഷം കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം സംഭവം ശ്രദ്ധയില്‍പെട്ടാല്‍ മജിസ്‌ട്രേറ്റിനോ പൊലീസിനോ കേസെടുക്കാന്‍ അധികാരം നൽകുന്ന ഈ ഓര്‍ഡിനന്‍സി​െൻറ മഷി ഉണങ്ങും മുമ്പ് നിറ്റ ജലാറ്റിന്‍ കമ്പനിക്ക് പുഴയിലേക്ക് മാലിന്യം ഒഴുക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ ഉത്തരവിറക്കിയത് സര്‍ക്കാറി​െൻറ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പ്രദേശത്തെ എം.എല്‍.എയും ജില്ലക്കാരനായ വ്യവസായ മന്ത്രിയുമാണ് ഇതിന് പിന്നിലെന്ന് അവര്‍ പറഞ്ഞു. പൈപ്പിടുന്ന ജോലിയുടെ കരാർ പാര്‍ട്ടിക്കാരനും പരിസ്ഥിതിവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുമായ കോണ്‍ട്രാക്ടറെ ഏല്‍പിച്ചതില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്ന് കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.