തൃശൂർ: കേരള സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമീഷെൻറ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ കേസിലെ ഒന്നാം പ്രതി സതികുമാറിനെ കോടതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടു. തൃശൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സതികുമാറിെൻറ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡി അപേക്ഷയും ഒന്നിച്ചാണ് പരിഗണിച്ചത്. വിപുലമായ ശൃംഖലയാണെന്നും വ്യാജരേഖ നിർമാണത്തിലെ നിർണായക കണ്ണിയാണെന്നും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഒളിവിലായിരുന്ന ഇയാൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. തൃശൂര്‍ സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് താനല്ലെന്നും നിർദേശിച്ച ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് എത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. കസ്റ്റഡിയിൽ ലഭിച്ച സതികുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാൾ നേരത്തെ നൽകിയ മൊഴി ആവർത്തിെച്ചങ്കിലും അവ്യക്തതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. മ്ലാവ് സൂരജ് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.