മഴ കുറഞ്ഞു: ചാലക്കുടയിലും കൊടുങ്ങല്ലൂരിലും ദുരിതം തുടരുന്നു; ഏഴ് ക്യാമ്പുകൾ കൂടി തുറന്നു

തൃശൂർ: ജില്ലയില്‍ മഴക്ക് നേരിയ ശമനം. ഇടുക്കി ചെറുതോണി ഡാമിെൻറ അഞ്ച് ഷട്ടറുകളും തുറന്നതോടെ പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ വീണ്ടും ജാഗ്രത നിർദേശം. കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. ചാലക്കുടി താലൂക്കില്‍ രണ്ടും മുകുന്ദപുരം താലൂക്കില്‍ മൂന്നും കൊടുങ്ങല്ലൂരില്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്. ഇതോടെ ജില്ലയില്‍ 13 ക്യാമ്പുകളിലായി 1029 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രളയ സാധ്യത കണക്കിലെടുത്ത് കൊടുങ്ങല്ലൂരിലേക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയെത്തും. പാലക്കാടുനിന്ന് ഒരു കമ്പനി ദുരന്തനിവാരണ സേനയാണ് കൊടുങ്ങല്ലൂരിലേക്ക് എത്തുന്നത്. ഒരു മാസം കേന്ദ്ര ദുരന്തനിവാരണ സേന കൊടുങ്ങല്ലൂരില്‍ ക്യാമ്പ് ചെയ്യും. ചിമ്മിനി ഡാമിെൻറ ഷട്ടറുകൾ തുറന്നതോടെ കുറുമാലി പുഴയിലും കരുവന്നൂർപുഴയിലും ജലനിരപ്പ് ഉയരും. പീച്ചിഡാമിൽ നിന്നുള്ള വെള്ളം മണലിപുഴ വഴി കരുവന്നൂർ പുഴയിലേക്കാണ് എത്തുന്നത്. രണ്ട് ഡാമുകളിൽ നിന്നുള്ള ജലപ്രവാഹമാകുമ്പോൾ കരുവന്നൂർ പുഴയിൽ പ്രതിസന്ധിയുണ്ടാക്കിയേക്കാം. അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ പീച്ചിഡാമിെൻറ ഷട്ടര്‍ 12ൽനിന്ന് അഞ്ച് ഇഞ്ചാക്കി കുറച്ചു. കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ മുന്നറിയിപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.