പൂരമാഘോഷിച്ച് റെയിൽവേയും കെ.എസ്.ആർ.ടി.സിയും

തൃശൂർ: കെ.എസ്.ആർ.ടി.സിയും റെയിൽവേയും പൂരം നന്നായി ആഘോഷിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പൂരനാളിലെ മാത്രം വരുമാനം 9.85 ലക്ഷം രൂപയാണ്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ ശരാശരി വരുമാനം ആറ്-ഏഴ് ലക്ഷമാണ്. ഇതനുസരിച്ച് രണ്ടര ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം പൂരം സർവിസിലൂടെയുണ്ടായെന്ന് തൃശൂർ റെയിൽവേ മാനേജർ ജയകുമാർ പറഞ്ഞു. ഇത് 25ലെ മാത്രം കണക്കാണ്. കൂടുതൽ ആളുകൾ എത്തുന്ന പുലർച്ചയിലെ വെടിക്കെട്ടും പകൽപ്പൂരത്തി​െൻറയും കണക്കുകൾ വെള്ളിയാഴ്ചയേ അറിയൂ. പൂങ്കുന്നത്തും തൃശൂർ സ്റ്റേഷനിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു. സാധാരണ സർവിസിന് പുറമെ, നൂറിലേറെ അധിക സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. രണ്ട് മണിക്കൂറിൽ പത്ത് ട്രിപ്പ് വീതമുള്ള സർവിസുകളും പൂരത്തിനായി കെ.എസ്.ആർ.ടി.സി നടത്തി. കോഴിക്കോട് -22, കോട്ടയം -20, എറണാകുളം -25, പാലക്കാട് -20, മലപ്പുറം -20 സർവിസുകളാണ് അധികം നടത്തിയത്. ഇതോടൊപ്പം ഓർഡിനറി ബസുകളുടെ സർവിസുകളിലും 80 മുതൽ 90 വരെ യാത്രക്കാരുമായിട്ടായിരുന്നു സർവിസ്. പൂരം സർവിസ് പ്രമാണിച്ച് സ്റ്റാൻഡിൽ യാത്രക്കാർക്ക് സൗകര്യപ്രദ വിധത്തിൽ ഗ്രൗണ്ടിലേക്ക് മുൻഭാഗം തിരിച്ചിട്ടായിരുന്നു ബസുകളെ ക്രമീകരിച്ചത്. ഓരോ പ്രദേശത്തേക്കുമുള്ള യാത്രക്കാരെ ജീവനക്കാർ വിളിച്ചു കയറ്റി, സ്വകാര്യ ബസുകളെയും കടത്തി വെട്ടി. ശക്തൻ സ്റ്റാൻഡിൽ താൽക്കാലികമായി സജ്ജമാക്കിയിരുന്ന സ്റ്റാൻഡിൽ നിന്നും ചാലക്കുടി, ഇരിങ്ങാലക്കുട, മുപ്ലിയം തുടങ്ങിയിടത്തേക്കുള്ള ഓർഡിനറി ബസുകളിലും യാത്രക്കാരുണ്ടായിരുന്നു. കലക്ഷനുകൾ അതത് ഡിപ്പോകളിലേക്കാണ് ലഭിക്കുകയെങ്കിലും മികച്ച സേവനത്തിനും മികച്ച വരുമാനവുമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് തൃശൂർ ഡി.ടി.ഒ വി.എം. താജുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.