തൃശൂർ: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പുനഃസ്ഥാപിച്ചതിനെതിരായ അപ്പീൽ സുപ്രീംകോടതി തള്ളി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ അപ്പീലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. ടോൾ സംബന്ധിച്ച് ഹൈകോടതിയിൽ നിലനിൽക്കുന്ന ഹരജിയിൽ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന പരാമർശത്തോടെയാണ് അപ്പീൽ നിരസിച്ചത്. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാതകളുടെ പണി നടക്കുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം ടോൾ കൊടുത്തിട്ട് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സുഗമമായി ഗതാഗതം ചെയ്യാൻ സാധിക്കുന്നില്ലെന്നതായിരുന്നു പ്രധാന വാദം.
ഈ സാഹചര്യത്തിൽ മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ടോൾ പൂർണമായി ഒഴിവാക്കുവാനോ അല്ലെങ്കിൽ അഞ്ച് അടിപ്പാതകളുടെ നിർമാണം മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കിന് അനുസരിച്ച് ടോൾ നിരക്ക് കുറക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ദേശീയപാത നിർമാണത്തിന് ചെലവായ തുക, ടോളിലൂടെ സമാഹരിച്ച തുക എന്നിവ സംബന്ധിച്ച കണക്ക് അന്വേഷിച്ച കോടതി, ഹൈകോടതിയിലെ കേസിൽ പെട്ടെന്ന് തീരുമാനമുണ്ടാകമെന്ന് നിർേദശത്തോടെ അപ്പീൽ തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.