തൃശൂർ: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിെൻറ അടുക്കളയിൽ തീപിടിത്തം. ഉപകരണങ്ങൾ അടക്കം മുറി പൂർണമായി കത്തിനശിച്ചു. ശക്തൻ സ്റ്റാൻഡിനടുത്ത ജോയ്സ് പാലസ് ഹോട്ടലിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അഗ്നിശമന സേന ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീയും പുകയും നിറഞ്ഞതോടെ അടുക്കളയിലേക്ക് കയറാൻ ബുദ്ധിമുട്ടായിരുന്നു. കൃത്രിമ ശ്വാസം നൽകുന്ന മാസ്ക് ധരിച്ചാണ് സേന അംഗങ്ങൾ അകത്തേക്ക് പ്രവേശിച്ചത്. അവിടെയുണ്ടായിരുന്ന പത്തോളം ഗ്യാസ് സിലിണ്ടറുകൾ ആദ്യം നിർജീവമാക്കി. പ്രത്യേകം ചില്ലിട്ട് സജ്ജീകരിച്ച മുറിയായതിനാൽ പുക പുറത്തേക്ക് പോകാത്തതാണ് വിനയായത്. ലിഫ്റ്റ് പ്രവർത്തനരഹിതമാക്കിയതോടെ ഹോട്ടലിൽ എത്തിയ ഒരാൾ എട്ടാം നിലയിൽ കുടുങ്ങി. ഫയർമാൻമാരായ നിവിൻ വിൻസൻറും ഉണ്ണിയും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണോ അടുപ്പിൽനിന്ന് തീ പടർന്നതാണോ തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫിസർ എ. ലാസർ, അസി. സ്റ്റേഷൻ ഓഫിസർമാരായ ബി.എം. ഷംസുദ്ദീൻ, ബൽറാം ബാബു, ലീഡിങ് ഫയർമാൻ ഹരികുമാർ, ഫയർമാൻമാരായ നൗഷാദ്, നിവിൻ, വിൻസൻറ്, ഉണ്ണിമോൻ, ജിനേഷ്, ജോൺ ബ്രിട്ടോ, ചന്ദ്രൻ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.