മഴ കനത്തു; തീരപ്രദേശം വെള്ളക്കെട്ടിൽ

കയ്പമംഗലം: മഴ കനത്തതോടെ തീരദേശത്ത് വെള്ളക്കെട്ട്. കയ്പമംഗലം പഞ്ചായത്ത് 18ാം വാര്‍ഡിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. ഈ പ്രദേശത്ത് ഇരുപതോളം വീടുകള്‍ ഭീഷണിയിലാണ്. ഗ്രാമലക്ഷ്മിയിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. കിളിക്കോട്ട് വേലായുധൻ, ചിരട്ടപ്പുരക്കല്‍ രാജന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. അക്ഷര അംഗന്‍വാടിയിലും വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ട് വ്യാപകമായതോടെ പ്രദേശം പകര്‍ച്ചാവ്യാധി ഭീഷണിയിലാണ്. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷും വാര്‍ഡംഗം കെ.എ. സൈനുദ്ദീനും പ്രദേശത്തെത്തി. വീടുകളില്‍ വെള്ളം കയറിയവരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വെള്ളക്കെട്ടും പകര്‍ച്ചാവ്യാധികളും ഒഴിവാക്കുന്നതിനായി തോട് ശുചീകരണം ആരംഭിച്ചു. പഞ്ചായത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ദേശീയപാതയിലും മിക്കയിടത്തും വെള്ളം കയറി. വഴിയമ്പലം മുതല്‍ വടക്കോട്ടുള്ള ഭാഗങ്ങളലില്‍ രൂപപ്പെട്ട കുഴികളില്‍ വാഹനങ്ങള്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കാളമുറി വടക്ക് ഭാഗത്തെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരനായ പെരിങ്ങോട്ടുകര സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഈ പ്രദേശങ്ങളിലെ തെരുവു വിളക്കുകള്‍ തെളിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.