ചാവക്കാട്: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പിൽ ആക്രമിച്ച യുവാവ് റിമാൻഡിൽ. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് കോടതി കൂടുമ്പോഴാണ് സംഭവം. ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അകലാട് വട്ടംപറമ്പില്‍ സുനീറിനെയാണ് (നൂറു-38) മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. സാക്ഷി പറയാന്‍ എത്തിയ അകലാട് തറമ്മല്‍ കൂട്ടിലിങ്ങല്‍ നജീബിനെയാണ് (29) സുനീർ ആക്രമിച്ചത്. മൂന്നുവര്‍ഷം മുമ്പ് സുനീറിെൻറ നേതൃത്വത്തില്‍ അകലാടുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കേസില്‍ സാക്ഷി പറയാനാണ് നജീബ് കോടതിയിലെത്തിയത്. ഈ കേസിൽ തന്നെയാണ് സുനീറും കോടതിയിലെത്തിയത്. തനിക്കെതിരെ സാക്ഷി പറഞ്ഞാല്‍ കൊന്നുകളയുമെന്നുപറഞ്ഞാണ് സുനീര്‍ തന്നെ ആക്രമിച്ചതെന്ന് നജീബ് മൊഴി നല്‍കി. സംഭവം കണ്ട നജീബിെൻറ സുഹൃത്ത് അകലാട് നാലാംകല്ല് കണ്ടാണത്ത് മുനീറില്‍നിന്ന് (34) കോടതി മൊഴിയെടുത്തു. വീട് വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ 42 ദിവസം ജയിലില്‍ കഴിഞ്ഞ സുനീര്‍ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. സുനീര്‍ വന്ന സ്‌കൂട്ടറില്‍ ആയുധമുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് സ്‌കൂട്ടര്‍ പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. സുനീറിനൊപ്പം വന്ന രണ്ടുപേര്‍ സംഭവമുണ്ടായയുടനെ രക്ഷപ്പെട്ടു. ചാവക്കാട് എ.എസ്.ഐ അനില്‍ മാത്യുവിെൻറ നേതൃത്വത്തില്‍ സുനീറിനെ വൈകീട്ട് ചാവക്കാട് സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.