മലങ്കരസഭയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ദൈവം നൽകിയ അവസരമാണ് കോടതി വിധി -കാതോലിക്കാ ബാവ കുന്നംകുളം: മലങ്കരസഭയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ദൈവം നൽകിയ വലിയ അവസരമാണ് സുപ്രീംകോടതി വിധിയെന്ന് ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ഒരേ വിശ്വാസവും പൈതൃകവും പേറുന്ന മലങ്കരസഭ മക്കൾ സഹോദരങ്ങളാണെന്നും അവർ മാതൃസഭയിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിജയത്തിൽ അമിത ആഹ്ലാദമോ വികാരപ്രകടനമോ പാടില്ല. പരാജയപ്പെടുന്നവരെ വേദനിപ്പിക്കുന്നത് ക്രൈസ്തവ സമീപനമല്ല. സഭയിൽ ശാശ്വത സമാധാനം കൈവരിക്കാൻ സഭാ ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളം ഭദ്രാസന വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സണ്ടേ സ്‌കൂൾ തലത്തിലും അക്കാദമിക്ക് തലത്തിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, കുന്നംകുളം ഭദ്രാസനത്തിലെ വൈദികർ, കൗൺസിൽ അംഗങ്ങൾ, പള്ളി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഓർമപ്പെരുന്നാളും പദയാത്രയും കുന്നംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാവ് അബ്രഹാം മാർ കൂറിലോസ് ബാവയുടെ ഓർമപ്പെരുന്നാളും പദയാത്രയും ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 3.30ന് കുന്നംകുളം സെൻറ് തോമസ് പള്ളിയിൽനിന്ന് തൊഴിയൂരിലെ ബാവയുടെ കബറിടത്തിലേക്ക് പദയാത്ര നടത്തും. ആറിന് അഞ്ഞൂർ മാർ ബഹനാന്‍ ചാപ്പലിൽനിന്ന് സെൻറ് ജോർജ് ഭദ്രാസന പള്ളിയിലേക്ക് ഘോഷയാത്രയും ഏഴിന് സന്ധ്യാനമസ്‌കാരവും ധൂപപ്രാർഥനയുമുണ്ടാകും. പെരുന്നാൾ ദിവസമായ തിങ്കളാഴ്ച എട്ടരക്ക് നടക്കുന്ന അഞ്ചിന്മേൽ കുർബാനക്ക് സഭാധ്യക്ഷന്‍ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനാകും. പ്രദക്ഷിണം, ആശിർവാദം, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാകുമെന്ന് ഭദ്രാസന വികാരി ഫാ.വർഗീസ് വാഴപ്പിള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.