പാലിയം പാടത്ത്​ വീണ്ടും കർഷകർ ഇറങ്ങുന്നു

ചാലക്കുടി: കാൽ നൂറ്റാണ്ടായി തരിശുകിടന്ന ഉറുമ്പന്‍കുന്ന് പാലിയം പാടശേഖരം വീണ്ടും കൃഷിക്ക് വഴിമാറുന്നു. ഒരു കാലത്ത് നെല്‍കൃഷി ഇറക്കിയിരുന്ന പാലിയം പാടം പിന്നീട് തരിശിടുകയായിരുന്നു. ചാലക്കുടി നഗരസഭയില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ് 34ാം വാര്‍ഡിലെ പാടശേഖരത്തില്‍ വീണ്ടും കൃഷിയിറക്കാൻ ശ്രമം നടക്കുന്നത്. ഇതുസംബന്ധിച്ച് ഉടമകളും മറ്റുമായി ചര്‍ച്ച പൂര്‍ത്തിയായി. 39 അംഗ കര്‍ഷകസമിതിയാണ് കൃഷിയില്‍ പങ്കാളിയാകുക. 19 അംഗ ഭരണസമിതിയെയും ഇതിനായി തെരഞ്ഞെടുത്തു. 15ന് നിലമൊരുക്കുന്ന പണികള്‍ ആരംഭിക്കും. മട്ടത്രിവേണി വിത്താണ് ഉപയോഗിക്കുക. വര്‍ഷത്തില്‍ ഒരുപ്പൂ നെല്‍കൃഷിയിറക്കുകയും വെള്ളത്തിന് വലിയ ക്ഷാമം അനുഭവപ്പെടാനിടയുള്ള സമയത്ത് പച്ചക്കറി കൃഷി ചെയ്യാനുമാണ് കര്‍ഷക സമിതി ലക്ഷ്യമിടുന്നത്. ചാലക്കുടി കൃഷിഭവ‍​െൻറ സഹായവും കര്‍ഷകസംഘത്തിന് ഉണ്ടായിരിക്കും. 21 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി നടത്തുന്നത്. ഇതോടെ ചാലക്കുടി നഗരസഭയില്‍ പുതുതായി കൃഷിയിറക്കുന്ന വയലുകളുടെ പരിധി വര്‍ധിച്ചു. തരിശായി കിടന്ന പോട്ട കാളഞ്ചിറ പാടത്തും ഈ വര്‍ഷം കൃഷിയിറക്കും. പോട്ട ആശ്രമം റോഡിനോട് ചേര്‍ന്നാണ് പാലിയം പാടം. സമീപകാലത്തായി കൃഷിചെയ്യാത്തതിനാല്‍ പാടം പലയിടത്തും നികത്തിയ അവസ്ഥയിലാണ്. പാടത്തില്‍ പലരും മുള്ളുവേലികള്‍ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ചില ഭാഗത്ത് തെങ്ങിന്‍തൈകള്‍ നടുകയും ചെയ്തു. പാടത്തിന് നടുവിലൂടെ ആളൂര്‍ കനാല്‍പാലം ഭാഗത്തേക്ക് റോഡും നിർമിച്ചിരുന്നു. കനാല്‍ അരികിലൂടെ പോകുന്നുണ്ടെങ്കിലും ജലക്ഷാമമാണ് പാലിയം പാടത്തെ കൃഷി നേരിട്ടേക്കാവുന്ന പ്രധാന പ്രതിസന്ധി. അതിന് ഏതാണ്ട് പരിഹാരമായിട്ടുണ്ട്. നഗരസഭാ അംഗം ജയന്തി പ്രവീണ്‍കുമാറി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാലിയം പാടം കര്‍ഷക സമിതി രൂപവത്കരിച്ചത്. പ്രസിഡൻറ് ടി.കെ. അനിരുദ്ധന്‍, സെക്രട്ടറി ജോഷി കല്ലുവീട്ടില്‍, ട്രഷറർ രവീന്ദ്രലാല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂര്‍ക്കവള്ളി വിതരണം ചാലക്കുടി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സ്റ്റേഷനില്‍ കൂര്‍ക്കവള്ളികള്‍ വില്‍പനക്ക് തയാറായതായി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.