മാള കെ.എസ്.ആര്‍.ടി.സിയിലെ 13 ബസുകള്‍ പഴക്കം ചെന്നത്

മാള: പഞ്ചായത്തുകളില്‍വെച്ച് മികച്ച ഡിപ്പോയെന്ന് അവകാശപ്പെട്ടിരുന്ന മാള ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തുന്ന 13 ബസുകള്‍ കാലപ്പഴക്കം ചെന്നത്. ബസുകള്‍ നിരന്തരം കട്ടപ്പുറത്താകുന്നതുമൂലം 55 സര്‍വിസുണ്ടായിരുന്നത് 44ലേക്ക് ചുരുങ്ങി. ലാഭകരമാക്കാവുന്ന റൂട്ടുകള്‍ നിരവധിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബസില്ലാത്തതിനാല്‍ ഈ പദ്ധതിയും കട്ടപ്പുറത്താണ്. കോര്‍പറേഷന്‍െറ ബസുകള്‍ ഓടിത്തളരുമ്പോള്‍ തള്ളാനൊരിടമായി മാള ഡിപ്പോ മാറുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍നിന്ന് രണ്ട് ബസുകള്‍ മാളയില്‍ എത്തിച്ചിരുന്നു. ഇവയിലൊന്ന് മാളയില്‍ എത്തിയപ്പോള്‍ത്തന്നെ കട്ടപ്പുറത്തായി. മറ്റൊന്ന് ആലുവയിലേക്കുള്ള ആദ്യ സര്‍വിസ് മുഴുമിപ്പിക്കാതെ കട്ടപ്പുറത്തേറി. മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയവ നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാളയില്‍നിന്ന് ഹ്രസ്വദൂര സര്‍വിസുകള്‍ മാത്രമല്ല. നിരവധി ദീര്‍ഘദൂര സര്‍വിസുകളും നടത്തുന്നുണ്ട്. പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിന് ലാഭകരമായ റൂട്ടുകള്‍ നിരവധിയാണ്. നെടുമ്പാശ്ശേരി പാത യാഥാര്‍ഥ്യമായെങ്കിലും ഇവിടേക്ക് സര്‍വിസ് തുടങ്ങിയിട്ടില്ല. ബസ് ഇല്ലാത്തതുതന്നെ പ്രധാന കാരണം. കൊടുങ്ങല്ലൂര്‍-ചോറ്റാനിക്കര തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ബസ് സമയം മാറ്റിമറിച്ചതോടെ പ്രതിദിനം ശാരാശരി 2000 രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. 13 വര്‍ഷത്തോളം പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് മാളക്ക് കിട്ടുന്നത്. ഓടിത്തളര്‍ന്ന ബസുകളില്‍ ജീവന്‍ പണയംവെച്ച് യാത്രചെയ്യേണ്ട ഗതികേടിലാണ് മാളക്കാര്‍. കാലപ്പഴക്കം ചെന്ന ബസുകളുടെ ഇന്ധനക്ഷമത കുറയുന്നതുമൂലമുണ്ടാകുന്ന നഷ്ടവും ഡിപ്പോ സഹിക്കണം. ഓട്ടത്തിനിടെ ആക്സില്‍ ഊരി വീണതും പ്ളാറ്റ്ഫോം തകര്‍ന്ന് കുട്ടി താഴെ വീണതും ഡീസല്‍ ടാങ്ക് പൊട്ടി വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രദേശത്തുകൂടി സര്‍വിസ് നടത്തുന്ന ബസുകള്‍ മാള ഡിപ്പോയിലേത് മാത്രമാണ്. മറ്റ് ഡിപ്പോകളില്‍നിന്നുള്ള ഒറ്റ ബസുപോലും ഇതുവഴി ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസുടമകളെ വഴിവിട്ട് സഹായിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.