ആമ്പല്ലൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി യുവാവ് ഡ്രൈവറെ മര്‍ദിച്ചു. സംഭവത്തിനിടെ താക്കോല്‍ ഒടിഞ്ഞ് ബസ് ദേശീയപാതയില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ മൂവാറ്റുപുഴ രാമമംഗലം വാട്ടപ്പിള്ളി ബേബി ജോണിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാവിലെ 11.10 നായിരുന്നു സംഭവം. പാലിയേക്കര ടോള്‍ പ്ളാസക്കു സമീപം കാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഉരസിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ആമ്പല്ലൂര്‍ സെന്‍ററില്‍ ബസ് തടഞ്ഞ് യുവാവ് ബസ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്‍െറ താക്കോല്‍ ഒടിഞ്ഞു. സ്റ്റാര്‍ട്ട് ചെയ്യാനോ മുന്നോട്ടെടുക്കാനോ കഴിയാതെ ബസ് റോഡില്‍ കുടുങ്ങി. യാത്രക്കാര്‍ പെരുവഴിയിലായി. സംഭവമറിഞ്ഞ് പുതുക്കാട് സി.ഐ പി.എസ്. സുധീരന്‍ സ്ഥലത്തത്തെി. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തള്ളി സര്‍വിസ് റോഡിലേക്ക് മാറ്റി. ഇതിനിടെ കാര്‍ ഡ്രൈവര്‍ മുങ്ങി. ഏറെ താമസിയാതെ കാര്‍ എറവക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മണലി പുലക്കാട്ടുകര സ്വദേശി പൊട്ടത്തുപറമ്പില്‍ ജെയ്സന്‍ എന്നയാളുടേതാണ് കാറെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.