പാവറട്ടി: പാടൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാടൂര്‍ കൊലങ്കി വീട്ടില്‍ സനീഷ് (25) ചാവക്കാട് തൊട്ടാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന കൂരിക്കാട്ട് നാലകത്ത് എലാന്ത്ര വീട്ടില്‍ ഷരീഫ് (27) തൊട്ടാപ്പ് സൂനാമി കോളനിയില്‍ പുതുവീട്ടില്‍ മുജീബ് റഹീം (35) പാടൂര്‍ പടുവിങ്കവീട്ടില്‍ ഷെജീര്‍ (26) തിരുനെല്ലൂര്‍ കുന്നത്തുള്ളി വീട്ടില്‍ പ്രഭാത് (33) തിരുവത്ര പുത്തന്‍ കടപ്പുറം പുതുവീട്ടില്‍ നസീര്‍ (32) എന്നിവരെയാണ് ഗുരുവായൂര്‍ സി.ഐ ഇ. ബാലകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നസീറിനെ വീട്ടില്‍നിന്നും ബാക്കി അഞ്ചുപേരെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായവരില്‍ നസീര്‍ ഒഴികെ ബാക്കിയുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കാളികളാണ്. നാലുപേരെ പിടികൂടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30നാണ് ബി.ജെ.പി പ്രവര്‍ത്തകനായ പെരിങ്ങാട് കളപ്പുരക്കല്‍ ബി. വിഷ്ണുപ്രസാദിനെ (28) ഇട്ടിയഞ്ചിറ പാലത്തിന് സമീപം ബൈക്കില്‍ കാറിടിപ്പിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവശേഷം പ്രതികള്‍ കാറില്‍ പാടൂര്‍ പുളിക്കക്കടവ് പാലം വഴി വാടാനപ്പള്ളി ഹൈവേയിലൂടെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ പാടൂരിലെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. കാറിനെ കേന്ദ്രീകരിച്ച അന്വേഷണവും വിഷ്ണു പ്രസാദിന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സി.പി.എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ശിഹാബുദ്ദീനെ വധിച്ച കേസിലെ ഏഴാം പ്രതിയായ വിജയശങ്കറിന്‍െറ ജ്യേഷ്ഠ സഹോദരനാണ് വിഷ്ണുപ്രസാദ്. വിഷ്ണുവിനെ വെട്ടിയ ശേഷം കാറില്‍ തൊട്ടാപ്പിലത്തെിയ സംഘത്തില്‍ രണ്ടുപേര്‍ ഇവിടെ തങ്ങുകയും ബാക്കിയുള്ളവര്‍ ബസ് കയറി കുന്നംകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. ബസില്‍ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്താണ് ഒളിച്ച് നടന്നിരുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് എസ്.ഐ എസ്. അരുണ്‍ പറഞ്ഞു. ഗുരുവായൂര്‍ എ.സി.പി പി.എ. ശിവദാസന്‍െറ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഗുരുവായൂര്‍ സി.ഐ ഇ. ബാലകൃഷ്ണനായിരുന്നു അന്വേഷണ ചുമതല. പാവറട്ടി എസ്.ഐ എസ്. അരുണ്‍ ഗുരുവായൂര്‍ സി.ഐ ഓഫിസിലെ അഡീഷനല്‍ എസ്.ഐ സി. ശ്രീകുമാര്‍, പാവറട്ടി സ്റ്റേഷനിലെ എസ്.ഐമാരായ അരുണ്‍ഷാ, ജയപ്രകാശ്, വി.ബി. അനൂബ് എന്നിവര്‍ സി.പി.ഒമാരായ കെ.എന്‍. സുകുമാരന്‍, പി.എസ്. അനില്‍കുമാര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.