മോഷ്ടിച്ച ബൈക്കിന് വ്യാജരേഖ ചമച്ച് പണം തട്ടിയ കേസില്‍ സി.ഐയുടെ സഹോദരനും

കുന്നംകുളം: മോഷണം നടത്തിയ ബൈക്കിന് വ്യാജരേഖ ചമച്ച് നമ്പറും എന്‍ജിന്‍ നമ്പറും മാറ്റി പണയംവെച്ച നാലംഗ സംഘത്തിലെ സൂത്രധാരന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സഹോദരന്‍. അറസ്റ്റിലായ പഴുന്നാന ചെമ്മന്തട്ട ആനേടത്ത് പ്രജോദാണ് പാലക്കാട് ജില്ലയിലെ ഒരു സി.ഐയുടെ കുടുംബാംഗം. കേസില്‍പെട്ട വിവരമറിഞ്ഞ് സഹോദരനെ ഒഴിവാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സഹോദരനെ കേസില്‍ മാപ്പുസാക്ഷിയാക്കിയാല്‍ മതിയെന്ന് കുന്നംകുളത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് അറിയുന്നത്. മോഷ്ടിച്ച ബൈക്കാണെന്നറിഞ്ഞാണ് പ്രജോദ് വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയും പണയം വെക്കാന്‍ ഏര്‍പ്പാട് ചെയ്തുകൊടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. കേസില്‍നിന്ന് ഒഴിവാക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍െറ സഹായവും തേടിയിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രജോദിനെ വേണ്ടിവന്നാല്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇറക്കിക്കൊണ്ടുപോയി. കേസില്‍ ഇടപെടല്‍ വ്യക്തമാക്കപ്പെട്ടതോടെ കുന്നംകുളം സി.ഐ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍നിന്ന് ഒഴിവാക്കാന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം നടന്നതായി ആക്ഷേപമുണ്ട്. കേസിന്‍െറ ഗൗരവം കണക്കിലെടുത്ത് പ്രതിയെ ഒടുവില്‍ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മില്‍മ കമ്പനി ജീവനക്കാരനായിരുന്നു പ്രജോദ്. പ്രജോദിനെ കൂടാതെ ചൊവ്വന്നൂര്‍ സ്വദേശി എബിന്‍, എയ്യാല്‍ സ്വദേശി ബിജു, അരികന്നിയൂര്‍ സ്വദേശി ഷാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് ആലപ്പുഴ അരൂരില്‍നിന്ന് മോഷ്ടിച്ച സുനിലിനെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. നാല് വര്‍ഷം മുമ്പ് ബൈക്ക് മോഷണം പോയ സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്തിരുന്നു. മുഖ്യപ്രതിയായ സുനില്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഈ കേസ് അരൂര്‍ പൊലീസിന് കൈമാറുമെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു. കുന്നംകുളത്ത് അറസ്റ്റിലായ നാല് പ്രതികള്‍ മറ്റേതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.