തൃശൂര്‍: ബി.ഡി.ജെ.എസ് സീറ്റുകളിലെ അവ്യക്തതകള്‍ക്കിടയില്‍ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് പുതുക്കാടും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മണലൂരിലും പട്ടികജാതി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷാജുമോന്‍ വട്ടേക്കാട് ചേലക്കരയിലേക്കുമാണ് മത്സരിക്കുക. കയ്പ്പമംഗലം, പുതുക്കാട്, മണലൂര്‍ എന്നിവ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്ന സീറ്റുകളായിരുന്നു. ഇവിടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇവ കൂടാതെ കൊടുങ്ങല്ലൂരുമാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ഈ സീറ്റുകള്‍ വിട്ടു നല്‍കാനാവില്ളെന്ന് പ്രദേശിക ഘടകങ്ങള്‍ കടുത്ത നിലപാടെടുക്കുകയായിരുന്നു. പകരമായി ചാലക്കുടി, ഇരിങ്ങാലക്കുട, ചേലക്കര, നാട്ടിക മണ്ഡലങ്ങള്‍ അനുവദിക്കാമെന്നാണ് ബി.ജെ.പി നിലപാട്. ഇതത്തേുടര്‍ന്ന് സീറ്റ് ചര്‍ച്ചകളില്‍ ഇപ്പോഴും പ്രാഥമിക ധാരണയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ സംസ്ഥാന സമിതിയംഗവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ എം.എസ്.സമ്പൂര്‍ണക്കാണ് പ്രഥമ പരിഗണനയെങ്കിലും ആര്‍.എസ്.എസ് നിര്‍ദേശിച്ച അഡ്വ.പി.എസ്.ഈശ്വരനെയും പ്രമുഖ വനിതാ അഭിഭാഷകയെയും ഇവിടേക്ക് ബി.ജെ.പി പരിഗണിക്കുന്നുണ്ട്. കുന്നംകുളത്ത് അഡ്വ.കെ.കെ.അനീഷ്കുമാര്‍, അനീഷ് ഇയ്യാല്‍ എന്നിവരും ചാലക്കുടിയില്‍ കെ.ജി.സുന്ദരന്‍, വടക്കാഞ്ചേരിയില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഒല്ലൂരില്‍ ഉല്ലാസ് എന്നിവരുമാണ് ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയിലുള്ളത്. ബി.ജെ.പിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പാട്ടുരായ്ക്കല്‍ പനക്കംപിള്ളി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്‍റ് കെ.പി.മേനോന് ‘തുല്യനീതിയും വികസനവും’ എന്ന മുദ്രാവാക്യങ്ങളടങ്ങിയ ലഘുലേഖ നല്‍കി പരിപാടി തുടങ്ങി. സുരേന്ദ്രന്‍ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഷാജന്‍ ദേവസ്വംപറമ്പില്‍, ആര്‍.എസ്.എസ് പൂങ്കുന്നം മഹാനഗര്‍ സംഘചാലക് വി. കൊച്ചുമാധവന്‍, വിപിന്‍ ഐനിക്കുന്നത്ത്, പി.കെ.പ്രദീപ്കുമാര്‍, ശ്രീജിത്ത് വാകയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.