കോര്‍പറേഷന്‍ സൗരോര്‍ജ മേഖലയിലേക്ക്; സോളാര്‍ പ്ളാന്‍റ് ഉദ്ഘാടനം നാളെ

തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം സൗരോര്‍ജ ഉല്‍പാദന മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതിന്‍െറ ഭാഗമായി ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ളാന്‍റിന്‍െറ ഉദ്ഘാടനം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യാഴാഴ്ച നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കോര്‍പറേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. രണ്ടുകോടി രൂപ മുടക്കി 200 കിലോവാട്ടിന്‍െറ സോളാര്‍ പാനലാണ് സ്ഥാപിക്കുന്നത്. ഒരുവര്‍ഷം ഏകദേശം 3,60,000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ 20000 ചതുരശ്ര അടിയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഗ്രിഡിലേക്ക് നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സോളാര്‍ പദ്ധതി വ്യാപിക്കാനുള്ള പദ്ധതി തയാറാക്കി വരുകയാണെന്ന് മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാരമ്പര്യേതര സ്രോതസ്സില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കണമെന്നുള്ള റെഗുലേറ്ററി കമീഷന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് സോളാര്‍ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ളെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. അനര്‍ട്ടിന്‍െറ കണ്‍സല്‍ട്ടന്‍സി വഴി ‘ഫോര്‍ത്ത് പാര്‍ട്ണര്‍’ എന്ന ഹൈദരാബാദ് കമ്പനിക്കാണ് നിര്‍മാണ ചുമതല. ഒരു യൂനിറ്റ് വൈദ്യുതിക്ക് എട്ട് രൂപയോളം ചെലവുവരുമെന്ന് വൈദ്യുതി വിഭാഗം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ടി.എസ്. ജോസ് പറഞ്ഞു. നിര്‍മാണം തുടങ്ങി മൂന്നുമാസത്തിനകം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. കോട്ടപ്പുറത്ത് 110 കെ.വി സബ്സ്റ്റേഷന്‍, ഓവര്‍ഹെഡ് ലൈനുകള്‍ അണ്ടര്‍ ഗ്രൗണ്ട് കേബ്ളാക്കുന്ന പദ്ധതി, തെരുവുവിളക്കുകള്‍ പൂര്‍ണമമായും എല്‍.ഇ.ഡി ആക്കുന്ന പദ്ധതി എന്നിവയും വൈദ്യുതി വിഭാഗം നടപ്പാക്കും. ചെറുകിട ജലസേചന പദ്ധതി നടപ്പാക്കുന്നതിന്‍െറ സാധ്യതാ പഠനം നടത്തിയവരുകയാണെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.