കൊടുങ്ങല്ലൂര്‍: കക്കൂസ് മാലിന്യം ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്നത് പതിവാകുമ്പോഴും അധികാരികളും പൊലീസും ഇടപെടാത്തതില്‍ പ്രതിഷേധമുയരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളല്‍ രൂക്ഷമായി തുടരുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുടാങ്കറുകളില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം രാത്രിയിലാണ് ഈ പ്രദേശങ്ങളില്‍ തള്ളുന്നത്. ഇത്തരമൊരു വാഹനം രണ്ടുമാസം മുമ്പ് എസ്.എന്‍പുരം പൊരിബസാറില്‍ റോഡരികില്‍ ചെളിയില്‍ കുടുങ്ങിയിരുന്നു. പക്ഷെ പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തില്ളെന്നും ഇതിലൂടെ പൊലീസ് അറിഞ്ഞുകൊണ്ടാണിതെല്ലാം നടക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. ബൈപ്പാസില്‍ സര്‍വിസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളിയ കക്കൂസ് മാലിന്യം പ്രദേശവാസികള്‍ക്ക് ദുരിതമായി. കടുത്ത ദുര്‍ഗന്ധത്തിലും രോഗഭീതിയിലുമാണിവിടത്തുകാര്‍. തങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരംവേണമെന്ന് ബൈപാസ് റസിഡന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവമല്ല. ബൈപാസില്‍ തെരുവ് വിളക്ക് ഇല്ലാത്തത് സാമൂഹികദ്രോഹികള്‍ക്ക് സൗകര്യമാണെന്നും പ്രസിഡന്‍റ് സുകുമാരന്‍ തണ്ടാശേരിയും സെക്രട്ടറി രാജു ഈശ്വരമംഗലവും പറഞ്ഞു. ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സേവാഭാരതി സാന്ത്വന സമിതി മുനിസിപ്പാലിറ്റിക്കും പൊലീസിനും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.