വിജ്ഞാന്‍ സാഗര്‍ സ്വപ്നം മാത്രം

തൃശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ജില്ലയുടെ സ്വപ്നമായ വിജ്ഞാന്‍ സാഗര്‍ പദ്ധതി നടപ്പിലായില്ല. ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പിനും വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി പാതിവഴിയിലാണ്. പ്ളാനറ്റോറിയം അടക്കമുള്ളവയാണ് വിജ്ഞാന്‍ സാഗറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബജറ്റില്‍ രണ്ടുകോടി വകയിരുത്തി. ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐ.എസ്.ആര്‍.ഒ) സി.എന്‍. ജയദേവന്‍ എം.പിയും അരക്കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടും ജില്ലാ പഞ്ചായത്ത് താല്‍പര്യം കാട്ടിയില്ല. ഇരുകൂട്ടരും നല്‍കാമെന്നേറ്റ കോടി രൂപ ഉപയോഗിച്ച് പദ്ധതികള്‍ തുടങ്ങാമായിരുന്നു. പ്രഖ്യാപനമല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാത്തതിനാല്‍ കെട്ടിടം നശിക്കുകയാണ്. ഗവ. എന്‍ജിനീയറിങ് കോളജിനും വിമലക്കും സമീപമുള്ള കേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് ജയദേവന്‍ എം.പി നിര്‍ദേശിച്ചിരുന്നു. ചേര്‍പ്പ് സ്വദേശിയായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സി.വി. കൃഷ്ണന്‍െറ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മൂന്നുമാസം അമേരിക്കയിലും മൂന്നുമാസം ചേര്‍പ്പിലും ശാസ്ത്രജ്ഞനെ ഉപയോഗിച്ച് പദ്ധതി ആവിഷ്കരിക്കാനാകും. പക്ഷേ, പണം അനുവദിക്കാന്‍ ജില്ലാപഞ്ചായത്ത് ആവശ്യപ്പെടണമെന്ന് അദ്ദേഹം നിബന്ധനവെച്ചു. കഴിഞ്ഞ ജില്ലാപഞ്ചായത്ത് യോഗത്തില്‍ വിജ്ഞാന്‍ സാഗര്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ബജറ്റ് വിഹിതമായ രണ്ടുകോടിക്കു പുറമേ എം.പിയുടെ അരക്കോടി രൂപയും ലഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഐ.എസ്.ആര്‍.ഒ പദ്ധതി രൂപകല്‍പന ചെയ്തിട്ടുണ്ട്. കളമശ്ശേരിയില്‍ ഐ.എസ്.ആര്‍.ഒ ഒരുക്കിയ പദ്ധതി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ജില്ലാപഞ്ചായത്ത് അധികൃതര്‍ക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. വിജ്ഞാന്‍ സാഗറിലെ പ്ളാനറ്റോറിയത്തില്‍ പ്രദര്‍ശനം അടക്കം സജ്ജമാക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. സി.വി. കൃഷ്ണന്‍െറയും വിദഗ്ധ കമ്മിറ്റിയുടെയും സേവനം തേടുമെന്നും അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.