പാവറട്ടി രാധാകൃഷ്ണന്‍ വധശ്രമം: പ്രതികള്‍ക്ക് പന്ത്രണ്ടര വര്‍ഷം തടവും ഒന്നേമുക്കാല്‍ ലക്ഷം പിഴയും

ചാവക്കാട്: പാവറട്ടി വെന്മേനാട് സ്വദേശി ഉപ്പാറച്ചന്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് പന്ത്രണ്ടര വര്‍ഷം തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മുല്ലശേരി തിരുന്നെല്ലൂര്‍ സ്വദേശികളായ ഊരുപറമ്പില്‍ ജോഷി (34), കോന്തച്ചന്‍ വീട്ടില്‍ സുരേഷ്കുമാര്‍ (37), ചുക്കുബസാര്‍ പോവില്‍ വീട്ടില്‍ അഭിലാഷ് (25), പൈങ്കണ്ണിയൂര്‍ മൂക്കോല വീട്ടില്‍ വൈശാഖ് (23), പെരിങ്ങോട്ട് ദേശത്ത് തെക്കേപ്പാട്ട് കണ്ണന്‍ (24), പൈങ്കുണ്ണിയൂര്‍ തൂമാട്ട് വീട്ടില്‍ കുട്ടന്‍ (രജീഷ് -22),പൈങ്കുണ്ണിയൂര്‍ പറക്കാട്ട് വീട്ടില്‍ ലാലു (രാജേഷ് -25), എന്നിവരെയാണ് ചാവക്കാട് അസി. സെഷന്‍സ് ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ നിന്ന് ഒരുലക്ഷം രൂപ പരിക്കേറ്റ രാധാകൃഷ്ണന് നല്‍കണം. 2010 ജനുവരി 24ന് പുലര്‍ച്ചെ 4.30ന് സംഘം ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. തത്തംകുളങ്ങര പൂരത്തിന് തലേന്നാള്‍ വീടിനു മുന്നില്‍ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിപിടി നടത്തിയതിനെപറ്റി പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ രാധാകൃഷ്ണന്‍ പാവറട്ടി, അമല ആശുപത്രികളില്‍ ചികിത്സ തേടി. പാവറട്ടി പൊലീസ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ സുധീഷ് കെ. മേനോന്‍, അഡ്വ. ബബിന്‍ രമേശ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.