ആന ഇടഞ്ഞ് ദുരന്തം: ഒരു വര്‍ഷമായിട്ടും അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

തൃശൂര്‍: പത്തനംതിട്ടയില്‍ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. 2015 ജനുവരി 11ന് പത്തനംതിട്ടയിലെ പെരുമ്പാട്ടി വായ്പ്പൂരിലാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആന മയക്കുവെടി വെക്കുന്നതിനിടെ എലിഫെന്‍റ് സ്ക്വാഡ് അംഗം കൂടിയായ ഡോ. സി. ഗോപകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സര്‍ക്കാറിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ഇത്തരമൊരു കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആദ്യമായാണ് സമിതിയെ നിയോഗിക്കുന്നത്. വനംവകുപ്പില്‍ നാട്ടാനകളുടെ ചുമതലയുള്ള ബയോഡൈവേഴ്സിറ്റി സെല്ലിന്‍െറ മേധാവി ഓം പ്രകാശ് കലേര്‍, മൃഗക്ഷേമ ബോര്‍ഡംഗവും ഇടുക്കി എസ്.പി.സി.എ പ്രസിഡന്‍റുമായ എം.എന്‍. ജയചന്ദ്രന്‍, പുനലൂര്‍ -കോന്നി ഡി.എഫ്.ഒമാര്‍, പൂക്കോട് സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ വെറ്ററിനറി ആന്‍ഡ് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വയനാട് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ജോര്‍ജ് ചാണ്ടി, കോന്നിയിലെ വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവ് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍, ആനകളെ എഴുന്നള്ളിക്കുന്നതിലെയും മറ്റു പണികള്‍ക്ക് ഉപയോഗിക്കുന്നതിലെയും പ്രശ്നങ്ങള്‍ തിരുത്താനുള്ള നിര്‍ദേശങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി 18ന് നിയോഗിക്കപ്പെട്ട സമിതി ഇതുവരെ പ്രാഥമിക യോഗം പോലും ചേര്‍ന്നിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ വരെ സംസ്ഥാനത്ത് 383 ആനകള്‍ ഇടഞ്ഞതായാണ് കണക്ക്. അഞ്ച് വെറ്ററിനറി സര്‍ജന്‍മാര്‍, ഒരു ആനയുടമ, കാര്‍ ഡ്രൈവര്‍, ഒരു പച്ചക്കറി വില്‍പനക്കാരന്‍, വിരമിച്ച സൈനികന്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ ആനക്കലിക്ക് ഇരകളായി. രോഗബാധ മൂലവും മറ്റ് കാരണങ്ങളാലും 11 ആനകള്‍ ചെരിഞ്ഞു. ആന സംരക്ഷണത്തിന് എലിഫെന്‍റ് സ്ക്വാഡും രൂപവത്കരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.