തൃശൂര്‍: 15 വര്‍ഷം മുമ്പ് നഗരത്തില്‍നിന്ന് കാര്‍ മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി വ്യാജ തിരിച്ചറിയല്‍ രേഖകളുമായി പിടിയില്‍. എറണാകുളം വടക്കന്‍ പറവൂര്‍ മനയ്ക്കപ്പടി മുക്കത്ത് വീട്ടില്‍ സിബിയെയാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2000ല്‍ ബാനര്‍ജി ക്ളബ് പരിസരത്തുനിന്ന് പുല്ലാട്ട് മുകുന്ദന്‍ മേനോന്‍ എന്നയാളുടെ വാഹനമാണ് മോഷ്ടിച്ചത്. മുകുന്ദന്‍ മേനോന്‍െറ മകന്‍െറ ഡ്രൈവറായിരുന്നു സിബി. കാറിന്‍െറ വ്യാജ താക്കോല്‍ ഉണ്ടാക്കിയായിരുന്നു മോഷണം. പിന്നീട് റോയ് എന്ന പേരില്‍ വ്യാജ വിലാസത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അറസ്റ്റിലാവുമ്പോള്‍ അടിമാലി കല്ലൂര്‍ വീട്ടില്‍ ആന്‍റണിയുടെ മകന്‍ റോയ് എന്ന വിലാസത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടായിരുന്നു. ഈ കാര്‍ഡുപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സും റേഷന്‍ കാര്‍ഡും പാസ്പോര്‍ട്ടും ഉണ്ടാക്കിയിരുന്നു. വ്യാജ രേഖ ചമച്ച് പാസ്പോര്‍ട്ട് ഉണ്ടാക്കിയതിന് ഈസ്റ്റ് പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാരുതി വാന്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ മോഷ്ടിച്ചതിനും സ്ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് എസ്.ഐ പി. ലാല്‍കുമാര്‍, എ.എസ്.ഐ ജോസഫ്, എല്‍.പി സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സാജ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.