തൃശൂര്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് മൃഗങ്ങളെ ദത്തെടുക്കാം

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ പ്രവേശ ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡ്. 2015-2016 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം ബാക്കിയുള്ളപ്പോള്‍ 1.20 കോടി രൂപയാണ് വരുമാനം. ഈ സാമ്പത്തിക വര്‍ഷം റെക്കോഡ് കലക്ഷന്‍ ലഭിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013-2014ല്‍ 63.61 ലക്ഷം രൂപയായിരുന്നു വരുമാനം. 2014-15ല്‍ 1.27 കോടി ലഭിച്ചു. പുതുതായി ഏര്‍പ്പെടുത്തിയ ത്രീ-ഡി തിയറ്ററില്‍ നിന്നുള്ള വരുമാനവും ഇതില്‍പെടും. രോഗബാധ മൂലം ഇടക്കിടെ മൃഗങ്ങള്‍ ചാവുന്നതടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് മൃഗശാല വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്. ത്രീ-ഡി തിയറ്ററും കുട്ടികളുടെ പാര്‍ക്കും മൃഗശാലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്. മൃഗശാല കാണാന്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് ടിക്കറ്റ് നിരക്ക്. ത്രീ-ഡി തിയറ്ററില്‍ കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയും നല്‍കണം. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി ഇനിയും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പൊതുജന പങ്കാളിത്തതോടെ മൃഗശാല വികസനത്തിന് പദ്ധതി തയാറായി വരുന്നുണ്ട്. മൃഗശാലയിലെ മൃഗങ്ങളെ പൊതുജനങ്ങള്‍ക്ക് ദത്തെടുക്കാനുള്ള അവസരം ഇതിന്‍െറ ഭാഗമായി ഒരുക്കുന്നുണ്ട്. ദത്തെടുക്കുന്ന മൃഗത്തിന്‍െറ ഒരുവര്‍ഷത്തെ ഭക്ഷണച്ചെലവ് സ്പോണ്‍സര്‍ ചെയ്യാം. ഇതിന്‍െറ പ്രോജക്ട് റിപ്പോര്‍ട്ട് അധികൃതര്‍ സര്‍ക്കാറിന് അയച്ചിട്ടുണ്ട്. ഈ പദ്ധതി തിരുവനന്തപുരം മൃഗശാലയില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ്. കടുവ, മയില്‍ തുടങ്ങിയ പക്ഷി-മൃഗാദികളെ അവിടെ പലരും ദത്തെടുത്തിട്ടുണ്ട്. സംഘടനകള്‍ക്കും ദത്തെടുക്കാം. ദത്തെടുക്കുന്നവര്‍ക്ക് മൃഗശാല സന്ദര്‍ശിക്കാന്‍ സൗജന്യ പാസും വന്യജീവി സംരക്ഷണ വാരാചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചാലുടന്‍ പദ്ധതി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം മൃഗശാലയില്‍ അധികമുള്ള അനകോണ്ടയെ കൂട് നിര്‍മാണം പൂര്‍ത്തിയായാല്‍ തൃശൂരിലേക്ക് മാറ്റും. തിരുവനന്തപുരത്തു നിന്ന് കാട്ടുപോത്തിനെ തൃശൂരിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇതിനും കൂട് നിര്‍മിക്കണം. ഈമാസം ചേരുന്ന വര്‍ക്കിങ് ഗ്രൂപ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. മധ്യവേനല്‍ അവധിക്ക് മുമ്പായി അനകോണ്ടയും കാട്ടുപോത്തും തൃശൂര്‍ മൃഗശാലയില്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.