കോര്‍പറേഷന്‍ കൗണ്‍സില്‍ : ഇപ്പോഴും പരാതി വെള്ളവും വഴിവിളക്കും

തൃശൂര്‍: നഗരത്തില്‍ കുടിവെള്ള മോഷണം തടയാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മേയര്‍ അജിത ജയരാജന്‍. നഗരത്തിലത്തെുന്ന കുടിവെള്ളം മുഖ്യ പൈപ്പ് ലൈനില്‍നിന്ന് വ്യാപകമായി മോഷ്ടിക്കുന്നുണ്ടെന്ന കൗണ്‍സിലര്‍മാരുടെ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു മേയര്‍. മുന്‍ കൗണ്‍സിലുകളിലെ പരാതികളായ വഴിവിളക്കും കുടിവെള്ള പ്രശ്നവുമാണ് പുതുവര്‍ഷനാളിലെ കൗണ്‍സില്‍ യോഗത്തിലും നിറഞ്ഞു നിന്നത്. അജണ്ടക്ക് ശേഷം പൊതുചര്‍ച്ച മതിയെന്ന് ഭരണപക്ഷം നിലപാട് എടുത്തെങ്കിലും പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യം പൊതുചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് ബഹിഷ്കരണത്തിലായിരുന്ന മുന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ വെള്ളിയാഴ്ച യോഗത്തിനത്തെി. പൊതുചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം അജണ്ടയിലേക്ക് കടക്കും മുമ്പ് പോവുകയും ചെയ്തു. ജങ്ഷന്‍ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊതുചര്‍ച്ചയില്‍ ആരോപണമുന്നയിച്ച രാജന്‍, തെരഞ്ഞെടുപ്പ് കാലത്ത് ജങ്ഷന്‍ വികസനത്തില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞവര്‍ അധികാരമുപയോഗിച്ച് അന്വേഷിച്ച് തെളിയിക്കണമെന്ന് വെല്ലുവിളിച്ചു. രാജന്‍െറ വെല്ലുവിളിയെ പ്രതിപക്ഷത്തെ പുതിയ കൗണ്‍സിലര്‍മാര്‍ ഒഴികെ ആരും പിന്തുണച്ചില്ല. നഗരത്തില്‍ രണ്ടാഴ്ചക്കകം കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് ഒരുമാസം മുമ്പ് വാട്ടര്‍ അതോറിറ്റി നല്‍കിയ ഉറപ്പ് ജലരേഖയാണെന്ന് കൗണ്‍സിലര്‍മാരുടെ വിലാപങ്ങളില്‍ നിന്ന് വ്യക്തമായി. മുഖ്യ പൈപ്പ്ലൈനില്‍ നിന്ന് ഉപ പൈപ്പുകളിട്ട് വെള്ളം ചോര്‍ത്തുകയാണ്. ഇതിന് മോട്ടോര്‍ ഉപയോഗിക്കുന്നതായി മുമ്പേ പരാതിയുണ്ട്. ചിലര്‍ വെള്ളം മോഷ്ടിക്കുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദനാണ് ആദ്യം ഉന്നയിച്ചത്. ചില ഫ്ളാറ്റുകളില്‍ കിണറുകള്‍ കുഴിച്ച് അതില്‍ പൈപ്പ് വെള്ളം നിറക്കുന്നുണ്ട്. ബാക്കി വെള്ളമാണ് മുഖ്യ ലൈനുകളിലേക്ക് പോകുന്നത്. അരണാട്ടുകര, പൂത്തോള്‍ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ലാലി ജയിംസാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. 22 ദിവസമായി അരണാട്ടുകര ഭാഗത്തേക്ക് വെള്ളമില്ളെന്ന് അവര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി ഒരര്‍ഥത്തില്‍ കോര്‍പറേഷനെ വഞ്ചിക്കുകയാണെന്ന് മുന്‍ മേയര്‍ രാജന്‍ പല്ലന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ ഫണ്ടുപയോഗിച്ച് കുടിവെള്ള പദ്ധതികള്‍ നിര്‍മിച്ച ശേഷം സമീപ പഞ്ചായത്തുകളിലേക്ക് വെള്ളം നല്‍കി വാട്ടര്‍ അതോറിറ്റി വന്‍ ലാഭം ഉണ്ടാക്കുകയാണ്. താന്‍ മേയറായിരിക്കേ ഇതു സംബന്ധിച്ച് വ്യക്തമായി മനസ്സിലാക്കിയെന്നും തടയാന്‍ കഴിഞ്ഞില്ളെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റി മറ്റ് സംവിധാനം നോക്കണമെന്നും ആവശ്യപ്പെട്ടു. കുടിവെള്ളം പലയിടത്തുമായി മോഷ്ടിക്കുന്നതായി പ്രതിപക്ഷ കക്ഷി ഉപനേതാവ് ജോണ്‍ ഡാനിയേല്‍ കുറ്റപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കണം. കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകളുടെ ലേ ഒൗട്ടും മറ്റു വിവരങ്ങളും കോര്‍പറേഷനില്ല. കുടിവെള്ള വിതരണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ. മഹേഷ് ആവശ്യപ്പെട്ടു. ഫ്ളാറ്റുകളില്‍ കുടിവെള്ള ക്ഷാമമില്ല. എന്നാല്‍, അതിനടുത്ത പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൈപ്പുകളുടെ കാലപ്പഴക്കമാണ് പ്രശ്നമെന്നും അതു മാറ്റിയാല്‍ ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം വിടാനാകുമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജേക്കബ് പുലിക്കോട്ടില്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി പറയുന്ന തോതില്‍ കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പി. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. വാട്ടര്‍ മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണെന്നും ഇതു പരിഹരിക്കണമെന്നും എം.എസ്. സമ്പൂര്‍ണ നിര്‍ദേശിച്ചു. കുടിവെള്ള മോഷണം തടയാന്‍ നിരീക്ഷണ സമിതിയെ നിയോഗിക്കുമെന്നും കുടിവെള്ള പ്രശ്ന പരിഹാരത്തിനായി അടിയന്തര നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. ലാലൂര്‍ പ്ളാന്‍റ് ഭൂമിയില്‍ ജൈവകൃഷി നടത്തണമെന്ന എ. പ്രസാദിന്‍െറ അഭിപ്രായത്തിന് മറുപടിയായി ലാലൂരിന് പുതിയ മുഖമുണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു. കേക്ക് മുറിച്ച് പുതുവര്‍ഷം ആഘോഷിച്ചായിരുന്നു കൗണ്‍സില്‍ യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.