തൃശൂര്‍: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വിവാദ കെട്ടിട ഉദ്ഘാടന ചടങ്ങില്‍നിന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടുനിന്നു. കോര്‍പറേഷന്‍െറ അനുമതിയില്ലാതെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പുനര്‍നിര്‍മിച്ച കാന്‍റീന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നില്‍ക്കാതെ മന്ത്രി നേരത്തെ എത്തി നാട മുറിച്ച് ഇരിങ്ങാലക്കുടക്ക് പോയി. ചൊവ്വാഴ്ച വൈകീട്ട് 5.45ഓടെ മന്ത്രി സ്റ്റാന്‍ഡില്‍ എത്തി. നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം നാട മുറിച്ച് മറ്റ് ചടങ്ങുകള്‍ ഒഴിവാക്കി പോയി. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോകളിലെ പ്രവൃത്തികളുടെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി 6.30ന് ശേഷം തൃശൂരില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. പരിപാടി വൈകീട്ട് ഏഴോടെ നടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഇടക്ക് മന്ത്രി എത്തില്ളെന്നും അറിയിപ്പുണ്ടായി. ഇത് സ്പെഷല്‍ ബ്രാഞ്ച് ശരിവെച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നിര്‍ബന്ധപ്രകാരമാണ് മന്ത്രി പരിപാടിക്ക് എത്തിയത്. മന്ത്രി എത്തുമ്പോള്‍ ചടങ്ങിന് വേണ്ട ഒരുക്കം നടത്തിയിരുന്നില്ല. കോഫി ഹൗസിന് നല്‍കാന്‍ തീരുമാനിച്ച കാന്‍റീന്‍ നിലവിലെ കരാറുകാരന്‍തന്നെ നവീകരിക്കുകയായിരുന്നു. മൂന്നുമാസം കൊണ്ടാണ് നവീകരണം പൂര്‍ത്തിയായത്. ബസ് നിര്‍ത്തിയ സ്ഥലം കൂടി കാന്‍റീന്‍ കെട്ടിടത്തിന് ഉപയോഗിച്ചു. സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്താന്‍ സ്ഥല പരിമിതിയുണ്ടെന്നിരിക്കെ അനുമതിയില്ലാതെ കെട്ടിടം പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഇതിനെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വ്യക്തമാക്കിയിരുന്നു. കാന്‍റീന്‍ നിര്‍മാണത്തിന് അനുമതിയില്ളെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരും വ്യക്തമാക്കിയിരുന്നു. ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍െറ വിവരങ്ങള്‍ മറച്ചാണ് മന്ത്രിയെയും മറ്റും ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ഇതിനായി 3244 സ്ക്വയര്‍ ഫീറ്റ് സ്ഥലമാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.