കെ. കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമി ഉദ്ഘാടനത്തിനൊരുങ്ങുന്നു

മാള: കെ. കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമിയുടെ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയവും അക്കാദമിയുടെ അടിസ്ഥാന സൗകര്യ അനുബന്ധപണികളുമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനായി 1.65 കോടിയാണ് ചെലവഴിക്കുന്നത്. 16,000 ചതുരശ്ര അടി വിസ്താരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ മേല്‍ക്കൂരയും പാര്‍ശ്വഭിത്തികളും, ഡ്രസിങ് റൂമുകള്‍ ഡ്രോയിങ് റൂം എന്നിവയുടെ പണികളും ഇന്‍ഡോര്‍ സ്റ്റേഡിയം പ്രധാന കവാടത്തിന്‍െറ പണികളും പൂര്‍ത്തീകരിച്ചു. ഫ്ളോറിങ് 1400 ചതുരശ്ര അടിയോളം വരും. ഇത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അന്തര്‍ദേശീയ നിലവാരമുള്ള മോപ്പില്‍ വുഡ് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. വോളിബാള്‍, ടെന്നീസ്, ബാസ്കറ്റ്ബാള്‍, ബോള്‍ ബാഡ്മിന്‍റണ്‍, കബഡി എന്നിവക്കുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും. ഇതിന് പുറമെ ഓപണ്‍ സ്റ്റേഡിയത്തിന്‍െറ പവലിയനുകള്‍ സ്ത്രീ, പുരഷ ഡ്രസിങ് റൂമുകള്‍ എന്നിവയും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കി. വിദേശനിര്‍മിതമായ സിന്തറ്റിക് ടര്‍ഫ് വിരിച്ച സെവന്‍സ് ഫുട്ബാള്‍ കോര്‍ട്ട്, ഫുഡ്ബാള്‍ വാള്‍പോസ്റ്റ്, ഡ്രെയ്നേജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. ഫുട്ബാള്‍ കോര്‍ട്ടിന് ചുറ്റുമായി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള മൂന്നാംഘട്ട പണികള്‍ക്കുള്ള സര്‍ക്കാറിന്‍െറ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാന വാരം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ മേല്‍നോട്ട സമിതി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സുകുമാരന്‍, ജനപ്രതിനിധികളായ നിര്‍മല്‍ സി. പാത്താടന്‍, സോന കരീം, നിത ജോഷി, സമിതിയംഗങ്ങളായ എ.എ. അഷ്റഫ്, ജോഷി കാഞ്ഞൂത്തറ, സ്പോര്‍ട്സ് കൗണ്‍സില്‍ -കിഡ്ക്കോ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.