എം.എല്‍.എ വെള്ളാനി പ്ളാന്‍റ് പരിശോധിച്ചു

വാടാനപ്പള്ളി: തീരദേശത്തെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന്‍െറ ഭാഗമായി ഗീത ഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വെള്ളാനി ജലശുദ്ധീകരണശാല സന്ദര്‍ശിച്ചു. 1.41 കോടിയുടെ മത്സ്യകേരളം പദ്ധതി, നാട്ടിക- ഫര്‍ക്ക കുടിവെള്ളപദ്ധതി എന്നിവ വെള്ളാനി കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. ഇതിന്‍െറ നടപടി ഭാഗമായായിരുന്നു സന്ദര്‍ശനം. പദ്ധതി ഭാഗമായി എസ്.എന്‍.പുരം മുതല്‍ ചേറ്റുവ വരെയുള്ള ദ്രവിച്ച കുടിവെള്ള പൈപ്പുകള്‍ മാറ്റാന്‍ 22 കോടിയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ടെന്‍ഡര്‍ പരിശോധിച്ച ശേഷം കരാറുകാരെ എല്‍പിച്ച് വേഗത്തില്‍ പണി നടത്താനാണ് തീരുമാനം. പ്ളാന്‍റിന്‍െറ പഴകിയ പൈപ്പ് അടിക്കടി നിരവധി സ്ഥലത്ത് പൊട്ടുന്നതാണ് തീരദേശത്തെ പ്രധാന പ്രശ്നം.10ഓളം പഞ്ചായത്തുകളിലേക്കാണ് പമ്പ് ഹൗസില്‍ നിന്ന് വെള്ളം എത്തിക്കുന്നത്. വെള്ളത്തിന്‍െറ ശക്തി കൂടുമ്പോള്‍ പൈപ്പുകള്‍ ദ്രവിച്ച് പൊട്ടുകയാണ്. അതിനാല്‍ ദിക്കുകള്‍ തിരിച്ച് മൂന്നു ദിവസം കൂടുമ്പോഴാണ് വെള്ളം എത്തുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. വെള്ളം വിതരണം ചെയ്യുന്ന രീതികളും മറ്റും ജനപ്രതിനിധികള്‍ കണ്ട് മനസ്സിലാക്കി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരില്‍ നിന്ന് ജനപ്രതിനിധികള്‍ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കി. ഗീത ഗോപി എം.എല്‍.എക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷിജിത്ത് വടക്കുഞ്ചേരി (വാടാനപ്പള്ളി), കെ.വി. അശോകന്‍ (ഏങ്ങണ്ടിയൂര്‍), കെ.കെ. രജനി (തളിക്കുളം), തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. ബാബു, അംഗങ്ങളായ സജിത, സന്ധ്യാ രാമകൃഷ്ണന്‍, കെ.ബി. വാസന്തി തുടങ്ങിയവരും ഉദ്യോഗസ്ഥരും ഉണ്ടായി. അതേസമയം സന്ദര്‍ശന സംഘത്തില്‍ പറഞ്ഞ മറ്റു എം.എല്‍.എമാര്‍ എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.