കോഴ്സുകളുടെ ദൈര്‍ഘ്യം ഏറെ; സാമ്പത്തിക നഷ്ടം വേറെ

തൃശൂര്‍: കോഴ്സുകളുടെ ദൈര്‍ഘ്യം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നതായി ആരോഗ്യ സര്‍വകലാശാല. കോഴ്സ്, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ ഒരു വര്‍ഷം നീളുമ്പോള്‍ ഒരു എം.ബി.ബി.എസ് വിദ്യാര്‍ഥിക്ക് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.കെ. സുധീര്‍ പറഞ്ഞു. ബന്ധപ്പെട്ട കോളജുകളും പരീക്ഷാ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതുമൂലം സാമ്പത്തിക നഷ്ടത്തോടൊപ്പം വിദ്യാര്‍ഥികളുടെ ഉന്നത പഠന സാധ്യതയും ബാധിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ നടന്ന മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയവും ഫല പ്രഖ്യാപനവും മൂന്നു ദിവസംകൊണ്ട് നടത്തിയ ആരോഗ്യ സര്‍വകലാശാലയെ അനുമോദിക്കാന്‍ തൃശൂര്‍ പൗരാവലിയും ഡോക്ടേഴ്സ് സുഹൃദ്സംഘവും സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. സുധീര്‍. 19 മെഡിക്കല്‍ കോളജുകളിലെ 240 വിഭാഗങ്ങളിലായി 25 സ്പെഷാലിറ്റി വകുപ്പുകളില്‍ പരീക്ഷ എഴുതിയ 700 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ ഫലമാണ് മൂന്ന് ദിവസംകൊണ്ട് പ്രഖ്യാപിച്ച് സര്‍വകലാശാല അഖിലേന്ത്യാ റെക്കോഡ് സ്ഥാപിച്ചത്. ഐ.എം.എ സെക്രട്ടറി ഡോ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. പൗരാവലിയുടെ ഉപഹാരം പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷനും ഡോ. സുധീറും ചേര്‍ന്ന് സ്വീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, സെന്‍റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മാരിയറ്റ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രവീണ്‍ലാല്‍, ഡോ. ടി.ആര്‍. രവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.